|
1.പ്രപഞ്ചത്തെപ്പററിയുള്ള അദ്ഭുതസത്യങ്ങള്‍
ശാസ്ത്രപുരോഗതിയുടേതായ ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ പൂര്‍വ്വികന്മാര്‍ അസാധ്യമെന്നു കരുതിയിരുന്ന ചില കാര്യങ്ങള്‍ മനുഷ്യന്‍ സാധിച്ചിരിക്കുന്നതായി നാം കണ്ടിരിക്കുന്നു.
ശാസ്ത്രപുരോഗതിയുടെ ഗതിവേഗം നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ട കാലം മുതല്‍ എ.ഡി.1750 വരെ അവന്‍നേടിയിരുന്ന ശാസ്ത്രവിജ്ഞാനം വെഗം തന്നെ അടുത്ത 150 വര്‍ഷങ്ങളില്‍, അതായത് എ.ഡി.1900 ആയപ്പൊഴേക്കും ഇരട്ടിയായി വര്‍ദ്ധിച്ചതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. എ.ഡി.1900-ല്‍ മനുഷ്യനുണ്ടായിരുന്ന വിജ്ഞാനം അടുത്ത 50 വര്‍ഷത്തിനുള്ളില്‍ വീണ്ടും ഇരട്ടിയായി വര്‍ദ്ധിച്ചു. അപ്രകാരം 1950 വരെ മനുഷ്യന്‍ നേടിയിരുന്ന അറിവ് അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍വീണ്ടും ഇരട്ടിയായി പെരൂകി. ഈ കാലത്തിനുശേഷം ഓരോ രണ്ടര വര്‍ഷം കൂടുന്തോറും മ്മനുഷ്യന്റെ ശാസ്ത്രജ്ഞാനം ദ്വിഗുണീഭവിച്ചുകൊണ്ടിരിക്കുന്നതയി കണക്കാക്കുന്നു.
ഉദാഹരണത്തിന് മനുഷ്യന്റെ സഞ്ചാരവേഗത്തെ അവന്റെ ശാസ്ത്രപുരോഗതിയുടെ ഒരു ലക്ഷണമായി നമുക്ക് പരിശോധിക്കാം. ഇരുനൂറു വര്‍ഷം മുന്പ് മനുഷ്യര്‍ പ്രാകൃതരായ തങ്ങളുടെ പൂര്‍വ്വികന്മാരെപ്പോലെ കുതിരപ്പുറത്ത് സഞ്ചരിച്ചുകൊണ്ടിരുന്നു. എന്നാല്‍ എ.ഡി.1900 ആയപ്പോഴേക്ക് ആവിവണ്ടികളൂടെ സഹായത്തോടുകൂടി 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുവാന്‍ അവന്‍ കഴിവു നേടി. എന്നാല്‍ 1945 ആയപ്പോഴേക്കും ജെറ്റുവിമാനങ്ങള്‍ നിലവില്‍ വരികയും മനുഷ്യന്‍ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്‍തനാവുകയും ചെയ്‍തു. ഇന്നു മനുഷ്യന്‍ ബാഹ്യാകാശത്തിലൂടെ മണിക്കൂറില്‍ 40000-ലധികം കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
മനുഷ്യന്‍ ചന്ദ്രനിലെത്തിയതുമൂലം അവന്‍ ബാഹ്യാകാശത്തെ കീഴടക്കിയതായി നാം സങ്കല്പിച്ചുപോരുന്നു.എന്നാല്‍ ചന്ദ്രന് ബാഹ്യാകാശത്തിന്റെ ഇങ്ങേയററത്തെ അതിര്‍വരന്പിലാണെന്ന് നാം മറക്കരുത്. ബാഹ്യാകാശം തന്നെ നമ്മുടെ ഭാവനാശക്തിയെ പരാജയത്തെടുത്തുമാറ് അത്ര മഹാവിസ്തൃതമാണ്. പ്രപഞ്ചത്തെയും ബാഹ്യാകാശത്തെയും നമുക്കു കുറഞ്ഞൊന്നു പരിശോധിച്ചുനോക്കാം.
ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം ഏകദേശം നാലുലക്ഷം കിലോമീറ്ററാണ്. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരവുമായി തട്ടിച്ചുനോക്കിയാല്‍ ഇതു വളരെക്കുറഞ്ഞ ഒരകലം മാത്രമാണ്. സൂര്യനിലേക്കുള്ള ദൂരം അതിന്റെ ഏതാണ്ട് 375 ഇരട്ടി , അതായത് 1500 ലക്ഷം കിലോമീറ്ററാണ്. സൂര്യനിലേക്കുള്ള ഈ ദൂരം വളരെ ഗണ്യമായ ഒന്നുതന്നെ. എങ്കിലും നമുക്ക് ഏററവും അടുത്തുള്ള നക്ഷത്രവുമായി താരതമ്യപ്പെടുത്തിയാല്‍ ഇതു വളരെ നിസ്സാരം മാത്രമാണ്.
നക്ഷത്രങ്ങളിലേക്കുള്ള അകലം കണക്കാക്കുന്പോള്‍ ദൂരത്തിന്റെ സാധാരണ യൂണിറ്റുകള്‍ അഥവാ ഏകകങ്ങള്‍ അപര്യാപ്തമായിത്തീരുന്നു. കാരണം, അവ അതിഭീമമായ സംഖ്യകളിലേക്കാണു നമ്മെ നയിക്കുന്നത്. തന്മൂലം ഭൗതികശാസ്ത്രജ്ഞന്‍മാരും ജ്യോതിശാസ്ത്രജ്ഞന്‍മാരും ’പ്രകാശവര്‍ഷ’ത്തെ ദൂരം അളക്കുവാനുള്ള ഏകകമായി ഉപയോഗിക്കുന്നു. ഒരു വര്‍ഷം കൊണ്ടു പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷം. പ്രകാശം ഒരു സെക്കന്‍ഡില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്നുവെന്ന് ഓര്‍ക്കുക. അതിനാല്‍ ഒരു വര്‍ഷം കൊണ്ടു അതു സഞ്ചരിക്കുന്ന ദൂരം 9000 ബില്യണ്‍ കിലോമീറ്ററാണ്.(1 ബില്യണ്‍ = 100 കോടി )
ചില നക്ഷത്രങ്ങളിലേക്കുള്ള ദൂരത്തെപ്പറ്റി നമുക്കു ചിന്തിക്കാം. നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമായ നക്ഷത്രങ്ങളില്‍ ഏറ്റവും അടുത്തത് ആല്‍ഫാ സെന്‍റ്റൗറി എന്ന പേരില്‍ അറിയപ്പെടുന്ന ഒരെണ്ണമാണ്. അതു നാലര പ്രകാശവര്‍ഷങ്ങള്‍ അകലെ, അതായത് സൂര്യനിലേക്കുള്ള ദൂരത്തിന്റെ 25,000 ഇരട്ടി ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇത് ഇപ്രകാരം വിശദീകരിക്കാം. നിങ്ങള്‍ പ്രകാശത്തിന്റെ വേഗത്തില്‍ സഞ്ചരിക്കുന്നപക്ഷം നാലര സെക്കന്‍ഡുകൊണ്ട് നിങ്ങള്‍ക്കു ചന്ദ്രനിലെത്താം. അപ്പോള്‍ സൂര്യനിലെത്തുന്നതിന് നിങ്ങള്‍ക്ക് എട്ടര മിനിറ്റും ആല്‍ഫാ സെന്‍റ്റൗറിയില്‍ എത്തുന്നതിന് നാലര വര്‍ഷവും വേണ്ടിവരും. പ്രപഞ്ചത്തിന്റെ ഒരു ചെറിയ സ്‍കെയില്‍ മാതൃക കാണിച്ച് ഇതിന്റെ അര്‍ത്ഥം വിശദീകരിക്കാം. ഭൂമിയെ ഒരു മണല്‍ത്തരിയായും സൂര്യനെ ആ മണല്‍ത്തരിയില്‍നിന്ന് 3 അടി അകലത്തില്‍ ഇരിക്കുന്ന ഒരു മാര്‍ബിള്‍ഗോളമായും സങ്കല്പിക്കുക. അപ്പോള്‍ സൗരയൂഥത്തിലുള്ള എല്ലാ ഗ്രഹങ്ങളും ആ മാര്‍ബിള്‍ഗോളത്തില്‍ (സൂര്യനില്‍) നിന്ന് 100 അടിക്കുള്ളില്‍ വിവിധ അകലങ്ങളില്‍ സഞ്ചരിക്കുന്നതായി കണക്കാക്കാം. എന്നാല്‍ ആല്‍ഫാ സെന്‍റ്റൗറിയെന്ന ആ നക്ഷത്രം ഈ മാതൃകയുടെ കണക്കുവച്ചുനോക്കിയാല്‍ ഭൂമിയില്‍നിന്ന് 150 മൈല്‍ അകലെയായിരിക്കും.
നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമായ നക്ഷത്രങ്ങളില്‍ ഏറ്റവും അകലെയുള്ളത് ആന്‍ഡ്രോമീഡാ താരവ്യൂഹത്തില്‍ (ഗ്യാലക്‍സി) ഉള്‍പ്പെടുന്ന ഒന്നാണ്. അത് നമ്മില്‍നിന്നു 15 ലക്ഷം പ്രകാശവര്‍ഷങ്ങള്‍ ദൂരത്തില്‍ സ്ഥിതിചെയ്യുന്നു. ഇതിനേക്കാള്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്നവയും ദൂരദര്‍ശിനിയില്‍ക്കൂടെ മാത്രം കാണാന്‍ കഴിയുന്നവയുമായ നക്ഷത്രവ്യൂഹങ്ങള്‍ ഉണ്ട്. 6500 മില്യണ്‍ പ്രകാശവര്‍ഷങ്ങളാണ് ( 650 കോടി ) അവയിലേക്കുള്ള ദൂരം.
ഇനി നക്ഷത്രങ്ങളില്‍ ചിലതിന്റെ വലിപ്പം പരിശോധിച്ചുനോക്കാം. "മിന്നുക, മിന്നുക, ചെറുതാരകമേ" എന്നു കുട്ടികള്‍ പറയാറുണ്ട്. അവ വളരെ ചെറിയവയായി കാണപ്പെടുന്നു.. അതേ സമയം ഭൂമിയെ വളരെ വലുതായും നാം കണക്കാക്കുന്നു. ഈ ഭൂമിയില്‍ ഒരു സ്ഥലത്തുന്നിന്നും വേറൊരിടത്തേക്കു പോകുവാന്‍ നമുക്ക് അനേകം മണിക്കൂറുകള്‍ വേണ്ടിവരുന്നു. എന്നാല്‍ സൂര്യന്‍ എത്രമാത്രം വലുതാണെന്ന് ചിന്തിക്കുക. സൂര്യനെ പൊള്ളയായ ഒരു ഗോളമായി കരുതുന്ന പക്ഷം ഭൂമിയുടെ വലിപ്പത്തിലുള്ള പത്തുലക്ഷം ഗോളങ്ങളെ അതില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധിക്കും. എന്നാലും ചില നക്ഷത്രങ്ങളുമായി താരതമ്യപ്പെടുത്തുന്പോള്‍ സൂര്യന്‍ വളരെ ചെറുതാണ്. സൂര്യന്റെ വലിപ്പത്തിലുള്ള 50കോടി ഗോളങ്ങളെ ഉള്ളില്‍ വഹിക്കുമാറ് ചില നക്ഷത്രങ്ങള്‍ അത്രമാത്രം വലിയവയാണ്.
ഭൂമിയില്‍നിന്നു 520 പ്രകാശവര്‍ഷങ്ങള്‍ അകലെയായി സ്ഥിതിചെയ്യുന്നവയും ഓറിയോണ്‍ ബെല്‍റ്റ് എന്ന വിഭാഗത്തില്‍ ഏറ്റവും ഉജ്ജ്വലമായി കാണപ്പെടുന്നതുമായ ബീറ്റല്‍ഗ്യൂസ് എന്ന നക്ഷത്രത്തെപ്പറ്റി ചിന്തിക്കുക. അതിന്റെ വ്യാസം 50 കോടി കിലോമീറ്ററാണ്. അതിന്റെ താല്‍പര്യം ഇങ്ങനെ വിശദമാക്കാം. ഈ നക്ഷത്രത്തെ പൊള്ളയായ ഒരു ഗോളമെന്ന് സങ്കല്പിക്കുന്ന പക്ഷം ഭൂഗോളത്തിന് ഇതിന്റെ ഉള്ളില്‍ക്കൂടി സൂര്യനുചുറ്റും അതിന്റെ സാധാരണ ഭ്രമണപഥത്തിലൂടെ നിഷ്‍പ്രയാസം പ്രദക്ഷിണം ചെയ്യുവാന്‍ സാധിക്കും. സൂര്യനു ചുറ്റുമായി ഭൂമിയുടെ ഭ്രമണപഥത്തിന്റെ വ്യാസം 30കോടി കിലോമീറ്റര്‍ മാത്രമാണ്.
ഇനി നക്ഷത്രങ്ങളുടെ സംഖ്യയെപ്പറ്റി ചിന്തിക്കുക. ക്ഷീരപഥം (മില്‍ക്കി വേ ) എന്നറിയപ്പെടുന്ന ഒരു നക്ഷത്രവ്യൂഹത്തിന്റെ ഒരു ഭാഗമാണ് നമ്മുടെ സൗരയൂഥം. ഈ നക്ഷത്രവ്യൂഹത്തില്‍ കുറഞ്ഞപക്ഷം 1 ലക്ഷം മില്യണ്‍ (പതിനായിരം കോടി) നക്ഷത്രങ്ങള്‍ ഉള്ളതായി ജ്യോതിശാസ്ത്ര്ജ്ഞന്‍മാര്‍ കണക്കാക്കിയിട്ടുണ്ട്. അത്തരം നക്ഷത്രങ്ങളില്‍ ഒന്നുമാത്രമാണ് സൂര്യന്‍. ക്ഷീരപഥമെന്നത് അനേകം നക്ഷത്രവ്യൂഹങ്ങളില്‍ ഒന്നുമാത്രമാണ്. ദൂരദര്‍ശിനികള്‍കൊണ്ട് കാണാന്‍ കഴിയുന്ന ബാഹ്യാകാശഭാഗത്തിനുള്ളില്‍ ഇതുപോലെ കുറഞ്ഞത് 10 കോടി നക്ഷത്രവ്യൂഹങ്ങള്‍ എങ്കിലും ഉള്ളതായി ശാസ്ത്ര്ജ്ഞന്‍മാര്‍ കരുതുന്നു. അതിനുമപ്പുറത്ത് വീണ്ടുമുണ്ട് താരവ്യൂഹങ്ങള്‍.
ഈ ആകാശഗോളങ്ങള്‍ അവയുടെ ഭ്രമണപഥത്തിനുള്ളില്‍ എത്ര കൃത്യമായി സഞ്ചരിക്കുന്നു എന്ന കാര്യവും ചിന്തിക്കുക. മനുഷ്യനിര്‍മ്മിതമായ ഏറ്റവും നല്ല വാച്ചുപോലും ആകാശത്തിലുള്ള ഈ നക്ഷത്രങ്ങളേക്കാള്‍ അധികം കൃത്യതയോടെ പ്രവര്‍ത്തിക്കുന്നില്ല. ഈ ഓരോ നക്ഷത്രത്തെയും ഗ്രഹത്തെയും സൃഷ്ടിച്ച് ഈ വിധത്തില്‍ ആസൂത്രണപൂര്‍വ്വം പ്രവര്‍ത്തിപ്പിക്കുന്ന ഒരു മഹാപ്രതിഭ ഈ പ്രപഞ്ചത്തിന്റെ പിന്നില്‍ തീര്‍ച്ചയായും ഉണ്ട്.
ബാഹ്യാകാശം എത്ര വിസ്‍തൃതമാണ് ! അതിനോട് താരതമ്യപ്പെടുത്തിയാല്‍ മനുഷ്യന്‍ എത്ര ചെറിയവന്‍ ! ബൈബിളിലെ ഒരെഴുത്തുകാരന്‍ ഇപ്രകാരം എഴുതി: "രാത്രികാലത്തു കാണുന്ന ആകാശത്തിലേക്കു കണ്ണുയര്‍ത്തി അവിടെയുള്ള നക്ഷത്രങ്ങളെ നാം നോക്കുന്പോള്‍ , ദൈവമേ ഇത്ര നിസ്സാരനായ മനുഷ്യനെ നീ എന്തിനു ശ്രദ്ധിക്കുന്നുവെന്നു ഗ്രഹിപ്പാന്‍ എനിക്കു സാധിക്കുന്നില്ല" എങ്കിലും ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവായ ദൈവം നമ്മില്‍ ഓരൊരുത്തര്‍ക്കും വേണ്ടി കരുതുന്നു. ബൈബിളില്‍നിന്നും നാം മനസ്സിലാക്കുന്ന അദ്ഭുതസത്യം ഇതത്രെ.
ഏതെങ്കിലും വസ്തുവിന്റെ വില നിര്‍ണ്ണയിക്കുന്നത് അതിന്റെ വലിപ്പം വച്ചുകൊണ്ടല്ല. ഒരു ലക്ഷപ്രഭുവിന് അനേകം ഏക്കര്‍ ഭൂമി ഉണ്ടായിരിക്കാം. എന്നാല്‍ ആ വിസ്‍തൃതമായ ഭൂവിഭാഗങ്ങളെക്കാലധികം തന്റെ കൊച്ചുകുട്ടി അയാള്‍ക്ക് അധികം വിലപ്പെട്ടവനാണ്. ഇതുപോലെയാണ് ദൈവത്തിന്റെ അവസ്ഥയും. ബാഹ്യാകാശം അനന്തവിസ്‍തൃതമാകാം ; നക്ഷത്രങ്ങള്‍ അവയുടെ വലിപ്പത്തില്‍ ഭീമാകാരങ്ങളായിരിക്കാം. എന്നാല്‍ തന്റെ ആ എല്ലാ സൃഷ്ടികളെക്കാലുമധികം ദൈവം മനുഷ്യനെ സ്നേഹിക്കുകയും കരുതുകയും പോറ്റിപുലര്‍ത്തുകയും ചെയ്യുന്നു. തന്റെ ഒരു പുത്രനായി തന്നോടൊപ്പം സ്നേഹസംസര്‍ഗ്ഗം പുലര്‍ത്തുന്നവനായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. ദൈവവുമായിട്ടുള്ള അത്തരമൊരു സ്നേഹസംസര്‍ഗ്ഗം മാത്രമാണ് മനുഷ്യന്റെ അസ്‍ഥിത്വത്തിന് വിലയും പ്രാധാന്യവും നല്‍കുന്നത്.
സൃഷ്ടിയില്‍ ദൈവത്തിന്റെ മഹത്വം നമുക്കു കാണാന്‍ കഴിയും. എന്നാല്‍ ഈ ദൈവം നമ്മെ സ്നേഹിക്കയും നമുക്കായിക്കരുതുകയും ചെയ്യുന്നവനാണെന്ന് ബൈബിളിലൂടെ നാം മനസ്സിലാക്കുന്നു.
2. മനുഷ്യനെപ്പററിയുള്ള അദ്ഭുതസത്യങ്ങള്‍
മനുഷ്യന്‍ ദൈവസൃഷ്ടിയുടെ മകുടമാണ്. ആഖിലാണ്ഡലത്തിലെ നക്ഷത്രസമൂഹങ്ങളെക്കാള്‍ മഹത്തരവും കൂടുതല്‍ അദ്ഭുതാവഹവുമായ സൃഷ്ടി മനുഷ്യന്‍ തന്നെയാണ്. ആദ്യമായി നമ്മുടെ ശരീരങ്ങളെത്തന്നെ നോക്കി എത്ര വിസ്മയാവഹമായ വിധത്തില്‍ ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കുക.
മനുഷ്യന്റെ തലച്ചോറില്‍ മുപ്പതുബില്യന്‍ നാഡീകോശങ്ങള്‍ അടങ്ങിയിട്ടുള്ളതായും അവയിലോരോന്നും ഏകദേശം 13 വോള്‍ട്ട് വൈദ്യുതിയുടെ ശക്തിയോടെ പ്രവര്‍ത്തിക്കുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു. 35 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ഈ നാഡീകോശങ്ങളില്‍ 1000 എണ്ണം വീതം ഓരോ ദിവസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ നാഡീകോശങ്ങള്‍ പിന്നീടൊരിക്കലും നമുക്ക് തിരിയെ ലഭിക്കുന്നില്ല. എന്നിട്ടും പഞ്ചേന്ദ്രിയങ്ങളുടെ സംവേദനക്ഷമതയ്‍ക്ക് ലേശമൊരു കുറവുണ്ടാകുന്നു എന്നതൊഴിച്ചാല്‍ തലച്ചോറിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ജീവിതാന്ത്യം വരെയും തുടര്‍ന്നുപോകയും ചെയ്യുന്നു.
നിങ്ങളുടെ ഓരോ കണ്ണിലും കറുപ്പും വെളുപ്പും തിരിച്ചറിയുന്നതിനുള്ള ദര്‍ശനശക്തിക്കുവേണ്ടി 13 കോടി ചെറിയ ദണ്ഡുകളും മററു വര്‍ണ്ണഭേദങ്ങള്‍ തിരിച്ചറിയുന്ന ദര്‍ശനശക്തിക്കുവേണ്ടി 70 ലക്ഷം രേണുസൂചികളും ഉണ്ടെന്നുള്ള വസ്തുത നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ ? ഇവയെ 30 ലക്ഷം നാഡീതന്തുക്കള്‍കൊണ്ട് തലച്ചോറിനോട് ഘടിപ്പിച്ചിരിക്കുന്നു. മനുഷ്യനേത്രത്തിന് ഒരേ സമയം തന്നെ 15 ലക്ഷം സന്ദേശങ്ങള്‍ സ്വീകരിക്കുവാനുള്ള കഴിവുണ്ട്. ഒരു കണ്ണിന്റെ പ്രവര്‍ത്തനത്തെ യാന്ത്രികമായി സംഘടിപ്പിക്കണമെങ്കില്‍ രണ്ടുലക്ഷത്തിഅന്‍പതിനായിരം ടെലിവിഷന്‍ പ്രക്ഷേപണികളും റിസീവിംഗ് സെററുകളും ആവശ്യമായി വരും.
ഇനി ശ്രവണേന്ദ്രിയത്തിന്റെ കാര്യം എടുക്കുക. ശ്രവണനാഡിക്കു മുക്കാല്‍ ഇഞ്ചുമാത്രം നീളവും ഒരു സാധാരണ പെന്‍സില്‍ മുനയുടെ വ്യാസവുമേയുള്ളു. എങ്കിലും അതിനുള്ളില്‍ മുപ്പതിനായിരം വൈദ്യുത സര്‍ക്യൂട്ടുകള്‍ ഉണ്ട്. ഒരു മനുഷ്യന്റെ ശ്രവണേന്ദ്രിയത്തെ ഒരു പിയാനോയുമായി താരതമ്യപ്പെടുത്തുന്ന പക്ഷം പിയാനോവിലെ കീബോര്‍ഡില്‍ 88 സ്ഥാനങ്ങള്‍ മാത്രം ഉള്ളപ്പോള്‍ നമ്മുടെ ആന്തരികേന്ദ്രിയത്തിന്റെ കീബോര്‍ഡില്‍ ഒരേ ഫ്രീക്വന്‍സിയില്‍ തന്നെ 1100 സ്ഥാനങ്ങള്‍ കാണാം. ഒരു പിയാനോയുടെ രണ്ട് കട്ടകള്‍ക്കിടക്ക് സംഭവിക്കാവുന്ന 12 വ്യത്യസ്ത സ്വരങ്ങള്‍ പിടിച്ചെടുക്കുവാന്‍ കഴിയുമാറ് അത്ര സംവേദനശക്തിയുള്ളതാണ് ശ്രവണേന്ദ്രിയം.
ഇനി മനുഷ്യന്റെ ഹൃദയത്തെയും രക്തക്കുഴലുകളെയും പററി ചിന്തിക്കാം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു വല്ല തകരാറും സംഭവിക്കുന്നതുവരെ നാം അതിനെപ്പററി ചിന്തിക്കാറില്ല. എന്നാല്‍ നമ്മുടെ ശരീരത്തിനുള്ളില്‍ ദൈവം നിക്ഷേപിച്ചിട്ടുള്ള ഈ ഹൃദയം വര്‍ഷത്തിനുള്ളില്‍ 4 കോടി പ്രാവശ്യം ഇടവേളയില്ലാതെ സ്പന്ദിക്കുന്നുണ്ട്. ആ യന്ത്രത്തിന് ആരും എണ്ണയിടുകയോ കേടുപോക്കുകയോ ചെയ്യുന്നില്ല. നിങ്ങള്‍ മനസ്സിലാക്കിയാലുമില്ലെങ്കിലും നിങ്ങളുടെ ഹൃദയം ഇന്നലെയൊരു ദിവസത്തില്‍ ഒരു ലക്ഷം പ്രാവശ്യം സ്പന്ദിക്കുകയും നിങ്ങളുടെ ശിരസ്സുമുതല്‍ പാദം വരെ 1 ലക്ഷം കിലോമീററര്‍ നീളത്തിലുള്ള രക്തക്കുഴലുകളിലൂടെ രക്തം പന്പുചെയ്യുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല കേടുവന്നവയും നിരുപയോഗ്യമായിത്തീര്‍ന്നവയുമായിത്തീര്‍ന്ന രക്തകോശങ്ങള്‍ക്കു പകരം വയ്‍കുവനായി ഇന്നലെയൊരു ദിവസം തന്നെ നിങ്ങളുടെ ശരീരം 17200 കോടി രക്തകോശങ്ങളെ ഉദ്പാദിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ഇന്നു ജിവിച്ചിരിക്കുന്നു എന്ന വസ്തുത ഏററവും വലിയ ഒരദ്ഭുതമല്ലേ ?
ശരീരത്തിലുള്ള വിവിധ ഗ്രന്ഥികളെപ്പററി ആലോചിച്ചു നോക്കുക. നമ്മുടെ തൈറോയിഡ് ഗ്രന്ഥിക്ക് 1/5000 ഗ്രാം അയോഡിന്‍ മാത്രമേ
ഓരോദിവസവും ആവശ്യമായിരിക്കുന്നുള്ളു. എങ്കിലും നിങ്ങള്‍ ശിശുവായിരുന്ന കാലത്ത് സൂക്ഷ്മാംശരൂപമായ അത്രയും പദാര്‍ത്ഥം നിങ്ങള്‍ക്കു ലഭിക്കാതെ വന്നിരുന്നുവെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും മാനസികവൈകല്യം ബാധിച്ചവനായിത്തീരുമായിരുന്നു.
ശരീരത്തിലുള്ള ഓജോഗ്രന്ഥി അഥവാ പിററ്യൂറററിഗ്ലാന്‍ഡ് ഇതിലുമധികം വിസ്മയകരമാണ്. അതു പ്രതിദിനം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ ഒരു ഗ്രാമിന്റെ പത്തുലക്ഷത്തിലൊരംശം മാത്രമാണ്. എങ്കിലും ഒരു വ്യക്തി വളരുന്ന പ്രായത്തില്‍ ഇതില്‍ അതിസൂക്ഷ്മമായ ഒരു വര്‍ദ്ധനയോ കുറവോ സംഭവിച്ചാല്‍ അത് അയാളെ ശാരീരികമായും മാനസികമായും വിലക്ഷണനാക്കിത്തീര്‍ക്കും. ഇന്നു നാം ആരോഗ്യവാന്മാരും ആരോഗ്യവതികളുമായിരിക്കുന്നതിന്റെ കാരണം നമ്മുടെ ശരീരമെന്ന യന്ത്രസംവിധാനം അത്രമാത്രം സന്പൂര്‍ണ്ണമായ തോതില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതുകൊണ്ടുമാത്രമാണ്.
ബൈബിളിലെ ഒരു ഗ്രന്ഥകാരന്‍ എഴുതിയിട്ടുള്ളതുപോലെ "ഭയങ്കരവും അദ്ഭുതകരവുമായ വിധത്തില്‍ ഞാന്‍ സൃഷ്ടിക്കപ്പെട്ടിരിക്കയാല്‍ ദൈവമേ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു". മനുഷ്യശരീരത്തിന്റെ സംവിധാനവും അതില്‍ ദൈവം ക്രമീകരിച്ചിട്ടുള്ള സന്പൂര്‍ണ്ണ സന്തുലിതത്വവും വാസ്തവത്തില്‍ അത്യന്തം അദ്ഭുതകരം തന്നെ. മനുഷ്യനില്‍ കാണപ്പെടുന്ന ഈ അദ്ഭുതങ്ങളില്‍ ചിലതു ജന്തുക്കളിലും അതേവിധം കാണപ്പെടുന്നു എന്നത് തീര്‍ച്ചയായും ശരിതന്നെ.
എന്നാല്‍ അതിനപ്പുറമായി മനുഷ്യന്റെ ദേഹത്തിനുള്ളില്‍ ഒരു ദേഹി സ്ഥിതിചെയ്യുന്നുണ്ട്. അവന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന ഈ ദേഹിയില്‍ മനസ്സ്, വികാരങ്ങള്‍, ഇച്ഛാശക്തി എന്നിവ ഉള്‍ക്കൊണ്ടിരിക്കുന്നു. ചിന്തിക്കുകയും യുക്തിവാദം ചെയ്യുകയും ചെയ്യുന്ന മനസ്സ്, ഇഷ്ടാനിഷ്ടങ്ങളും ശോകാദ്ഭുതാദികളും ഉളവാക്കുന്ന വികാരങ്ങള്‍, തീരുമാനമെടുക്കുവാന്‍ നമുക്ക് കഴിവ് നല്‍കുന്ന ഇച്ഛാശക്തി എന്നിവയതങ്ങിയതാണ് മനുഷ്യദേഹി. ജന്തുക്കള്‍ക്ക് തലച്ചോറുണ്ട്; എന്നാല്‍ അവയ്‍ക്കു യുക്തിചിന്തയ്‍ക്കുള്ള കഴിവില്ല. മനുഷ്യനു ചിന്തിക്കുവാനും തന്റെ ചിന്തയെ ഭാഷയിലൂടെ പ്രകടിപ്പിക്കുവാനും രേഖപ്പെടുത്തുവാനൂം അത് അനന്തരതലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുവാനും കഴിവുണ്ട്. ജന്തുക്കള്‍ക്ക് ഒരിക്കലും ഈ കഴിവില്ല. എന്നാല്‍ ചില പക്ഷികള്‍ ആയിരമായിരം വര്‍ഷങ്ങള്‍ക്കുമുന്പ് തങ്ങളുടെ പൂര്‍വ്വികന്മാര്‍ നിര്‍മ്മിച്ചിരുന്ന അതേവിധത്തിലുള്ള കൂടുകള്‍ നിര്‍മ്മിക്കുണ്ട്. മനുഷ്യന്റെ ബുദ്ധിശക്തിയെന്നത് അവന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന ഈശ്വരസാരൂപ്യം തന്നെയാണ്. ദൈവത്തിന്റെ സര്‍വ്വോന്നതമായ ബുദ്ധിശക്തിയുടെ അണുമാത്രമായ ഒരംശമത്രേ അത്.
ഇപ്രകാരം മനുഷ്യന് അദ്ഭുതകരമായ ഒരു ശരീരവും അതിലധികം അദ്ഭുതകരമായ ഒരു ദേഹിയും മാത്രമല്ല ഉള്ളത്. തന്റെ ദേഹദേഹികളേക്കാള്‍ അത്യധികവും വിസ്മയകരവിമായ മറ്റൊരംശവും കൂടെ അവനിലുണ്ട്. അതാണ് അവന്റെ ആത്മാവ്. ഇത് ഭൂമിയിലുള്ള മറ്റെല്ലാ സൃഷ്ടികളില്‍നിന്നും മനുഷ്യനെ വേര്‍തിരിച്ച് നിര്‍ത്തുന്നു. നമ്മുടെ അന്തസ്സത്തയുടെ അത്യഗാധതലത്തിലുള്ള ഈ ആത്മാവ് നമ്മോട് പറയുന്നു: "ഒരു ദൈവം - സര്‍വ്വോന്നതനും സനാതനനുമായ ഒരു ചൈതന്യം - ഉണ്ട്. ധാര്‍മ്മികമായി അവിടത്തോട് നാം കണക്കു ബോധിപ്പിക്കേണ്ടവരാണ്". സ്യ്ഷ്ടിയിലെ അദ്ഭുതപ്രതിഭാസങ്ങള്‍ മാത്രമല്ല ഒരു ദൈവമുണ്ടെന്ന് നമ്മെ പഠിപ്പിക്കുന്നത്; നമ്മുടെ ഉള്ളിലുള്ള ആത്മാവും അതുതന്നെ നമ്മോട് ആമന്ത്രണം ചെയ്യുന്നു.
പരിഷ്‍കാരമോ വിദ്യാഭ്യാസമോ അല്ല ദൈവമുണ്ടെന്നു നമ്മെ ഉപദേശിക്കുന്നത്. മതവുമല്ല അതിനെപ്പററി നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഈ ഭൂമിയിലെ വനാന്തരങ്ങളില്‍ വസിക്കുന്ന അപരിഷ്‍കൃതജനസമൂഹങ്ങളെ നിങ്ങള്‍ സന്ദര്‍ശിച്ചാല്‍ ആ പ്രാകൃതജനങ്ങള്‍ക്കിടയിലും ഒരു ദൈവബോധം കുടികൊള്ളുന്നതായി മനസ്സിലാക്കുവാന്‍ കഴിയും. ഒന്നിനെ അല്ലെങ്കില്‍ മറ്റൊന്നിനെ അവര്‍ ആരാധിക്കുന്നു. കാരണം, ഒരു സര്‍വ്വോന്നതചൈതന്യമുണ്ടെന്നും അതിനോട് തങ്ങള്‍ പ്രതിബദ്ധരാണെന്നും അവരുടെ ആത്മാവ് സാക്ഷ്യം പറയുന്നു. തങ്ങള്‍ തെറ്റുചെയ്‍തുവെന്ന് അവര്‍ക്ക് ബോധ്യം വരുത്തുന്ന ഒരു മനസ്സാക്ഷി അവരുടെ ഉള്ളില്‍ ഉണ്ട്. പക്ഷിമൃഗാതികളില്‍ ഇതുപോലെ അന്തര്‍ലീനമായ ഒരു കുററബോധം കാണുന്നില്ല. ഒരു മൃഗത്തെ കുററബോധം പഠിപ്പിക്കുമാറ് വേണമെങ്കില്‍ നിങ്ങള്‍ക്കു പരിശീലിപ്പിക്കാം. എന്നാല്‍ യാതൊരു മൃഗത്തിനും സ്വതസിദ്ധമായി കുററബോധം ഉണ്ടാവുന്നില്ല. മനുഷ്യനു മാത്രമാണ് കുററബോധമുണ്ടാകുന്നത്. എന്തെന്നാല്‍ അവനു മാത്രമേ ഒരാത്മാവും മനസ്സാക്ഷിയും ഉള്ളു. ഈ കാരണത്താലാണ് ലോകത്തില്‍ എവിടെയുമുള്ള മനുഷ്യന് ഏതെങ്കിലും തരത്തിലുള്ള ഒരു മതബോധമുള്ളതായി നാം കാണുന്നത്. എന്നാല്‍ മതബോധമുള്ള ഒരു കുരങ്ങിനെയോ നായയെയോ ഒരിക്കലും നിങ്ങള്‍ക്കു കണ്ടെത്തുവാന്‍ സാധ്യമല്ല.
ഭൂമിയിലെ തന്റെ ജീവിതവൃത്തിക്കപ്പുറത്തുള്ള എന്തോ ഒന്നിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്‍. ഭൂമിയില്‍ നമുക്ക് ലഭിക്കാവുന്ന എല്ലാറ്റിനെക്കാളും ഉന്നതവും മഹത്തരവുമായ എന്തോ ഒന്നിനുവേണ്ടിയുള്ള ഒരു ദാഹം നമ്മിലോരൊരുത്തരിലും ദൈവം സ്ഥാപിച്ചിട്ടുണ്ട്.
മനുഷ്യന്‍ നിത്യതയുടെ ഒരു സൃഷ്ടിയാണ്. മനുഷ്യരും ഇതരജന്തുക്കളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു പരിണാമവാദികള്‍ ശ്ഠിച്ചേക്കാം. എന്നാല്‍ ഏതൊരു രാജ്യത്തും ഒരു മനുഷ്യശിശുവിനെ കൊല്ലുന്നത് ഒരാനയെ കൊല്ലുന്നതിനേക്കാള്‍ ഗൗരവതരമായ ഒരു കുറ്റമായി നിയമം അംഗീകരിക്കുന്നു. ഒരാന ബൃഹത്തായ ഒരു സൃഷ്ടിയാണ്. എന്നാല്‍ ഒരു ചെറിയ മനുഷ്യശിശു ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടതാകയാല്‍ അതിനെ അപേക്ഷിച്ച് എത്രയോ അധികം വിലയേറിയതാണ്. ദൈവസൃഷ്‍ടിയുടെ സര്‍വ്വോന്നതശൃംഗമാണ് മനുഷ്യന്‍. താനുമായി സ്നേഹസംസര്‍ഗ്ഗത്തിലേര്‍പ്പെടുവാനാണ് അവനെ ദൈവം സൃഷ്ടിച്ചിട്ടുള്ളത്.
3. യഥാര്‍ത്ഥ വിപ്ളവത്തെപ്പററിയുള്ള അദ്ഭുതസത്യങ്ങള്‍
ഇന്നു ലോകത്തിലെല്ലാം, വിശേഷിച്ചു യുവജനങ്ങള്‍ക്കിടയില്‍, അസംതൃപ്‍തിയുടേതായ ഒരു മനോഭാവം നിലവിലുണ്ട്. നിലവിലുള്ള വ്യവസ്ഥിതിയെ നീക്കം ചെയ്യുവാനും കൂടുതല്‍ മെച്ചമായ ഒന്നിനെ അന്വേഷിപ്പാനുമുള്ള ഒരാഗ്രഹത്തിന്റെ രൂപത്തില്‍ ഇതു പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഈ കാലഘട്ടത്തില്‍ ജനപ്രീതി നേടിയ ഒരു പദമാണ് ‘വിപ്ളവം’. വിപ്ളവമെന്നാല്‍ മാറ്റം എന്നാണര്‍ത്ഥം. സാമൂഹികവും , സാന്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങളുടെ ഒരു യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഫാഷനുകളും വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. ഈ വര്‍ഷത്തെ ഫാഷന്‍ അടുത്ത വര്‍ഷത്തെ ഫാഷനല്ലാതായിത്തീരുന്നു. വ്യാപാരരംഗത്തും വിപ്ളവം സംഭവിക്കുന്നുണ്ട്. ഇന്നു ലോകവിപണിയില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങളില്‍ 65 ശതമാനവും 5 വര്‍ഷം മുന്പ് ഉണ്ടായിരുന്നില്ല.
നമുക്കുചുറ്റും എല്ലാ രംഗങ്ങളിലും മാറ്റം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. മെച്ചമായ ഒന്നിനു വേണ്ടി ജനങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും സായുധവിപ്ളവം നടക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം സംഭവിച്ചിട്ടും കാര്യങ്ങള്‍ ഒന്നിനൊന്നു മോശമായിക്കൊണ്ടാണിരിക്കുന്നത്. ക്ഷാമം, പട്ടിണിമരണം, തൊഴിലില്ലായ്‍മ, അക്രമം , യുദ്ധം , വിനാശം എന്നിവയുടെ വാര്‍ത്തകള്‍ കൊണ്ട് വര്‍ത്തമാനപ്പത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു.
നമ്മുടെ സമൂഹത്തിന് ഏറ്റവും വലിയ നന്മയുണ്ടാകുവാന്‍ നാം ആഗ്രഹിക്കുന്നപക്ഷം, നിലവിലുള്ള വ്യവസ്ഥിതിയെപ്പറ്റി അസംതൃപ്‍തിപ്പെടുന്നത് ദോഷകരമല്ല. തീര്‍ച്ചയായും ലോകത്തിലെ ജനങ്ങള്‍ക്കു കൂടുതല്‍ മെച്ചമായ ജീവിത സാഹചര്യങ്ങള്‍ ലഭിക്കുവാന്‍ നാം ആഗ്രഹിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തും ലോകത്തിലൊന്നാകെയുമുള്ള ജനങ്ങള്‍ക്കു ദാരിദ്ര്യത്തില്‍നിന്നു മോചനവും, പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം എന്നിവയും ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നു. അവര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യവും ക്ഷാമവും കൈവരണമെന്നാണ് നമ്മുടെ അഭിലാഷം. സത്യമാലോചിച്ചല്‍ നിലവിലുള്ള അവസ്ഥകൊണ്ട് തൃപ്‍തിപ്പെടുകയും അതിനെക്കുറിച്ച് മൗനമവലംബിക്കുകയും ചെയ്യുന്നത് പലപ്പോഴും മരണത്തിന്റെ ലക്ഷണമാണ്. മരിച്ചവര്‍ മാത്രമാണ് നിലവിലിരിക്കുന്നതുകൊണ്ട് തൃപ്‍തരായിക്കഴിയുന്നത്. ഒരു ശ്‍മശാനത്തില്‍ യാതൊരു വിപ്ലവവും നടക്കുന്നില്ല. അതുകൊണ്ടുതന്നെ അവിടെ യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ല എന്നുകൂടി നാമോര്‍ക്കണം.
നാം ഒരു സ്വതന്ത്രരാഷ്ട്രത്തിലായിരിക്കാം ജീവിക്കുന്നത്. എന്നാല്‍ നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ യഥാര്‍ത്ഥസ്വാതന്ത്ര്യം എന്തെന്നു നാം അറിയുന്നുണ്ടോ ? മനുഷ്യന്‍ ശാസ്‍ത്രീയമായി പുരോഗമിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ ധാര്‍മ്മികമായി അധഃപതിക്കുകയാണ് ചെയ്‍തിത്തുള്ളത്. ഇന്നു ലോകത്തിലുള്ള മിക്ക രാജ്യാങ്ങളും സ്വതന്ത്രങ്ങളാണ്. എന്നാല്‍ മനുഷ്യന്‍ ഇന്നും അടിമത്തത്തിലാണ്. മനുഷ്യനു ബാഹ്യമായ സ്വാതന്ത്ര്യമുണ്ടെങ്കിലും തന്റെ സ്വാര്‍ത്ഥതയെയും അധമമോഹങ്ങളെയും കീഴടക്കുവാന്‍ അവനു കഴിവില്ല. രാജ്യം കീഴടക്കുന്നതിനേക്കാള്‍ ഉത്തമം സ്വന്തം മോഹങ്ങളെ നിയന്ത്രിക്കുകയാണെന്ന് ബൈബിള്‍ പറയുന്നു ( സദൃശ്യവാക്യങ്ങള്‍ 16:32)
നിലവിലുള്ള വ്യവസ്ഥിതിയെ നീക്കം ചെയ്യുക എന്നതു വിപ്ളവത്തിന്റെ ഒരു ഭാഗമാണ്. ഈ അര്‍ത്ഥത്തില്‍ നോക്കിയാല്‍ ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ വിപ്ളവകാരിയായിരുന്നു യേശുക്രിസ്തു. മറ്റു വിപ്ലവകാരികള്‍ ബാഹ്യമായ ഒരു വിപ്ളവം പ്രസംഗിച്ചപ്പോള്‍ യേശുക്രിസ്തു ആന്തരികമായ ഒരു വിപ്ളവത്തെപ്പറ്റിയാണ് പഠിപ്പിച്ചത്. ക്രിസ്തു പ്രശ്നത്തിന്റെ കാതലില്‍ കൈവക്കുകയും മനുഷ്യനാവശ്യമായിരിക്കുന്നത് അവന്റെ ഹൃദയാന്തര്‍ഭാഗത്തു സംഭവിക്കുന്ന ഒരു വിപ്ലവമാണെന്നു പഠിപ്പിക്കുകയും ചെയ്തു.
ഈ ആന്തരികവിപ്ളവം മനുഷ്യന്‍ അനുഭവിക്കുന്പോള്‍ ബാഹ്യമായത് സ്വയം സംഭവിച്ചുകൊള്ളും . പ്രശ്നത്തിന്റെ മൂലകാരണത്തെയാണ് നാം ആദ്യം കൈകാര്യം ചെയ്യേണ്ടത്. ഒരു ഡോക്ടര്‍ രോഗിയെ ചികിത്സിക്കുന്പോള്‍ രോഗത്തിന്റെ ബാഹ്യ ലക്ഷണങ്ങള്‍ക്കു മാത്രമല്ല ചികിത്സ ചെയ്യുന്നത്. അദ്ദേഹം രോഗത്തിനുതന്നെ പ്രതിവിധി കല്പിക്കുന്നു. ഉദാഹരണമായി ക്യാന്‍സര്‍ ബാധിച്ച ഒരു വ്യക്തിക്ക് വിശപ്പില്ലായ്‍മയുള്ളതായി അയാള്‍ പരാതിപ്പെട്ടേക്കാം. ക്യാന്‍സറിനു ചികിത്സ ചെയ്യാതെ വിശപ്പില്ലായ്‍മക്കുമാത്രം പ്രതിവിധിചെയ്യുന്ന ഡോക്‍ടര്‍ ബുദ്ധിഹീനന്‍ തന്നെ. അതുപോലെ നമ്മുടെ പ്രശ്‍നങ്ങള്‍ക്കു പരിഹാരം പുറമേയുള്ള ഒരു വിപ്ളവമാണ്, അഥവാ വ്യവസ്ഥിതി മാറ്റമാണ് എന്നു കരുതുന്ന ആളുകള്‍ ഇതേ തെറ്റുതന്നെയാണ് ചെയ്യുന്നത്. അവര്‍ രോഗലക്ഷണങ്ങള്‍ നീക്കിക്കളയുവാന്‍ ശ്രമിക്കുന്നു. അതേ സമയം രോഗം മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു.
മനുഷ്യനെ സംബന്ധിച്ചിടത്തോളം നീക്കിക്കളയേണ്ടിയിരിക്കുന്ന ആന്തരികവ്യവസ്ഥിതി എന്താണ് ? മനുഷ്യന്‍ ഇന്നു ദൈവത്തെ ആശ്രയിക്കാത്ത ഒരു ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. മതഭക്തിയുള്ള ആളുകള്‍ പോലും വിവിധ രൂപത്തില്‍ സ്വന്തം താല്പര്യങ്ങളെ അന്വേഷിക്കുന്നവരാണ്. സ്വന്തജീവിതം ആസൂത്രണം ചെയ്യുന്പോള്‍ അവരുടെ കണക്കുകൂട്ടലുകളില്‍ ദൈവത്തിന് സ്ഥാനമില്ല. ഈ വ്യവസ്ഥിതി മാറ്റിക്കളയുക എന്നുവച്ചാല്‍ മനുഷ്യന്‍ ദൈവത്തിലാശ്രയിച്ചു ജീവിക്കുന്ന ഒഅരവസ്ഥയിലേക്കു വരിക എന്നാണര്‍ഥം. യേശുക്രിസ്തു വരുത്തുവാനാഗ്രഹിച്ച ആത്മീയവിപ്ളവം ഇതത്രെ. ഇന്നു ലോകത്തിലുടനീളം പലരും അനുഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ളവവും ഇതുതന്നെ.
നമുക്കു വിപ്ളവമായിരിക്കുന്ന മറ്റൊരു മേഖലയെപ്പറ്റി ചിന്തിക്കുക. നാമെല്ലാം നമ്മുടെ മാതാപിതാക്കളില്‍നിന്നു പകര്‍ന്നുകിട്ടിയ ഒരു മതബോധം ഉള്ളവരാണ്. ആ മതബോധത്തോടൊപ്പം വര്‍ഷങ്ങളിലൂടെ നാം രൂപപ്പെടുത്തുകയും കെട്ടിപ്പടുക്കുകയും ചെയ്‍ത ചില മുന്‍വിധികളും നമുക്കുണ്ട്. മതപരമായ കാര്യങ്ങളില്‍ ദൗര്‍ഭാഗ്യവശാല്‍ മിക്ക മനുഷ്യരും സ്വയം ചിന്തിക്കുന്നില്ല. തങ്ങള്‍ക്കുവേണ്ടി ചിന്താപ്രവര്‍ത്തനം നിര്‍വ്വഹിക്കുന്ന ഒരു പാസ്റ്ററോ പുരോഹിതനോ അവര്‍ക്കുണ്ട്. എങ്കിലൂം ഏതൊരു മനുഷ്യനും നിര്‍വ്വഹിക്കാവുന്ന ഏറ്റവും ഫലപ്രദമായ പ്രവര്‍ത്തനമാണ് ആധ്യാത്മികകാര്യങ്ങളെപ്പറ്റി ചിന്തിക്കുക എന്നത്. ദൈവത്തെ സംബന്ധിക്കുന്ന സത്യം ഏറ്റവും സൂക്ഷ്മതയോടെ ഗ്രഹിക്കുവാന്‍ നാ സ്വയം തീരുമാനിക്കണം. ഈ കാര്യത്തില്‍ നമുക്കു തെറ്റുപറ്റിയാല്‍ അതിന്റെ നഷ്‍ടം ഒരിക്കലും പരിഹരിക്കാവുന്നതല്ല്.
ശാസ്ത്രീയരംഗത്തു മനുഷ്യന്‍ ചിന്തിക്കുവാന്‍ വിസമ്മതം കാണിച്ചിരുന്നുവെങ്കില്‍ നമ്മുടെ അവസ്ഥ എന്താകുമായിരുന്നു എന്നോര്‍ക്കുക. തങ്ങളുടെ പൂര്‍വ്വികന്മാര്‍ വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ മാത്രം മനുഷ്യന്‍ സ്വീകരിച്ചിരുന്നെങ്കില്‍ ശാസ്ത്രീയരംഗത്തു യാതൊരു പുരോഗതിയും ഉണ്ടാകുമായിരുന്നില്ല.
ഒരുദാഹരണം പറയാം. ആയിരമായിരം വര്‍ഷങ്ങളായി ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും സൂര്യനും നക്ഷത്രങ്ങളൂം അതിനുചുറ്റും പ്രദക്ഷിണം ചെയ്യുന്നുവെന്നും മനുഷ്യന്‍ വിശ്വസിച്ചിരുന്നു.എന്നാല്‍ 450 വര്‍ഷം മുന്പ് കോപ്പര്‍നിക്കസ് എന്ന ഒരു മനുഷ്യന്‍ തന്റെ പൂര്‍വ്വികരെല്ലാം വിശ്വസിച്ചിരുന്ന ആ കാര്യത്തെ ചോദ്യം ചെയ്യുകയും അത് തെറ്റാണെന്ന് തെളിയിക്കുകയും ചെയ്‍തു.
തങ്ങളുടെ പൂര്‍വ്വികന്മാര്‍ വിശ്വസിച്ചിരുന്ന കാര്യം ശാസ്ത്രജ്ഞന്മാര്‍ അന്ധമായി സ്വീകരിക്കാത്തതുമൂലം ശാസ്ത്രം അനുക്രമം പുരോഗതി നേടിക്കൊണ്ടിരിക്കുന്നു. ഒരു നൂറ്റാണ്ടു കാലം മുന്പ് ആകാശത്തില്‍ക്കൂടിപ്പറക്കുന്ന ഒരു യന്ത്രസംവിധാനം സാധ്യമല്ലെന്ന് ആളുകള്‍ വിശ്വസിച്ചിരുന്നു. ഇന്നു മനുഷ്യന്‍ വിമാനത്തില്‍ ലോകം മുഴുവന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നാം ജീവിക്കുന്ന ഈ നൂറ്റാണ്ടിന്റെ ആരംഭകാലത്ത് അണുവിനെ വിഭജിക്കുവാന്‍ സാധിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാലിന്ന് അണുവിസ്ഫോടനം സാധ്യമായിത്തീര്‍ന്നിരിക്കുന്നു. മനുഷ്യന്‍ എന്നെങ്കിലൂം ചന്ദ്രനില്‍ചെന്നിറങ്ങുമെന്ന് ഏതാനും വര്‍ഷങ്ങള്‍ക്കുമുന്പ് ആരും ചിന്തിച്ചിരുന്നില്ല. എന്നാലിന്ന് അതും സാധിച്ചുകഴിഞ്ഞിരിക്കുന്നു ( പരിണാമത്തെ സംബന്ധിച്ച അദ്ഭുതസത്യങ്ങള്‍ എന്ന അധ്യായം നോക്കുക )
എന്നാല്‍ ഹാ! കഷ്ടം! ആധ്യാത്മികരംഗത്തു മാത്രമാണ് മനുഷ്യന്‍ തങ്ങളുടെ മാതാപിതാക്കന്മാരും പുരോഹിതന്മാരും പഠിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ അതേപടി അന്ധമായി പിന്തുടര്‍ന്നുപോരുന്നത്. നിങ്ങളുടെ അവസ്ഥ എന്താണ് ? മതപരമായ നിങ്ങളുടെ വിശ്വാസങ്ങള്‍ എന്തൊക്കെയാണ് ? നിങ്ങളുടെ പൂര്‍വ്വപിതാക്കന്മാരില്‍ നിന്നു നിങ്ങള്‍ അന്ധമായി അവകാശപ്പെടുത്തിയിട്ടൂള്ളവ മാത്രമാണോ നിങ്ങളുടെ വിശ്വാസങ്ങള്‍ ? അതോ ദൈവത്തെയും നിത്യതയെയും പറ്റി സ്വയം ചിന്തിച്ചു രൂപപ്പെടുത്തിയിട്ടുള്ളവയും നിങ്ങള്‍ക്കു പരമബോധ്യം വന്നിട്ടുള്ളവയുമായ സ്വന്തമായ വിശ്വാസങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ?
ലോകം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ വിപ്ളവകാരി യേശുക്രിസ്തുവായിരുന്നു. കാരണം മനുഷ്യരെ അവരുടെ ആന്തരികമണ്ഡലത്തിലൂടെ പരിവര്‍ത്തനവിധേയരാക്കുവാനാണ് അവിടുന്നു വന്നത്. മനുഷ്യനു ഇപ്രകാരം ആന്തരികമണ്ഡലത്തില്‍ പരിവര്‍ത്തനം സംഭവിക്കുന്പോള്‍ ലോകത്തിലെയും മനുഷ്യസമൂഹത്തിലെയും തിന്മകള്‍ക്ക് പരിഹാരമുണ്ടാകും. മനുഷ്യഹൃദയത്തില്‍ പരിവര്‍ത്തനമുണ്ടാകാതെ ഇതു സാധ്യമല്ല. മനുഷ്യന്‍ സ്വയം പരിവര്‍ത്തനവിധേയനായിത്തീരാത്തിടത്തോളം കാലം നമ്മുടെ ലോകത്തെയും മനുഷ്യസമൂഹത്തെയും ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാവുക സാധ്യമല്ല.
4. നമ്മുടെ ഏറ്റവും വലിയ ആവശ്യത്തെപ്പറ്റിയുള്ള അദ്ഭുതസത്യം
മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം എന്താണ് ?
അതിനെപ്പറ്റി നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
അതു ഭക്ഷണമോ ? വസ്ത്രമോ ? തൊഴിലോ ?
ഇവയെല്ലാം നമുക്കാവശ്യം തന്നെ. സംശയമില്ല. ഇവ കൂടാതെ നമുക്കു ജീവിതം തുടരുക സാധ്യമല്ല. നമ്മുടെ ശരീരങ്ങള്‍ക്കു ഭക്ഷണവും നമുക്കു ധരിപ്പാന്‍ വസ്ത്രവും പാര്‍ക്കുവാന്‍ വീടും ആവശ്യം തന്നെ. നമ്മുടെയും നമ്മുടെ കുടുംബങ്ങളുടെയും സന്ധാരണത്തിനായി നമുക്കൊരു തൊഴിലും ആവശ്യമാണ്. ഇവയില്‍ ഏതിന്റെയെങ്കിലും പ്രാധാന്യത്തെ വിലയിടിച്ചുകാണിക്കുവാന്‍ നമുക്ക് സാധ്യമല്ല. എന്നാല്‍ നാം ജീവിക്കുന്ന ഈ ഭൗതികയുഗത്തില്‍ മനുഷ്യന്റെ ഏറ്റവും വലിയ ആപത്ത് താന്‍ കാലത്തിന്റെ സൃഷ്ടിയല്ല , മറിച്ച് നിത്യതയുടെ സൃഷ്ടിയാണെന്നും തന്റെ ശരീരത്തിനുള്ളില്‍ അത്യധികം മൂല്യവത്തായ ഒരാത്മാവ് വസിക്കുന്നുണ്ടെന്നുമുള്ള വസ്തുത മറന്നുപോവുന്നതാണ്. ശരീരവും അതിന്റെ ആവശ്യങ്ങളും പ്രധാനം തന്നെ; എന്നാല്‍ ആത്മാവും അതിന്റെ ആവശ്യങ്ങളൂം താരതമ്യേന വളരെക്കൂടുതല്‍ പ്രധാനപ്പെട്ടവയാണ്.
നിങ്ങളുടെ വീട്ടില്‍ വളരെ പ്രിയപ്പെട്ട ഒരു നായയുണ്ടെന്നും അതിന് രോഗം ബാധിച്ചുവെന്നും വന്നാല്‍ നിങ്ങള്‍ അതിനെ മൃഗഡോക്ടറുടെ അടുക്കല്‍കൊണ്ടുപോയി ചികിത്സിക്കും. എന്നാല്‍ അതേ സമയം തന്നെ നിങ്ങളുടെ ശിശു രോഗബാധിതനായിത്തീര്‍ന്നുവെന്നും ഈ രണ്ടില്‍ ഒരു കാര്യം നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടിവന്നുവെന്നും സങ്കല്പിക്കുക. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ കുട്ടിയെയായിരിക്കും ആദ്യം ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുക. നിങ്ങളുടെ പട്ടി പ്രധാനമല്ലാത്തതുകൊണ്ടല്ല ഇപ്രകാരം നിങ്ങള്‍ ചെയ്യുന്നത്. പിന്നെയോ നിങ്ങളുടെ ശിശു പട്ടിയേക്കാള്‍ എത്രയോ അധികം പ്രധാനമായതുകൊണ്ടാണ്. ഇതുപോലെ നമ്മുടെ ഉള്ളിലുള്ള ആത്മാവ് നമ്മുടെ ശരീരത്തേക്കാള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്.
നിങ്ങളുടെ ആത്മാവിന്റെ ആവശ്യങ്ങളെപ്പറ്റി മുന്‍വിധിയില്ലാത്ത ഒരു മനസ്സോടുകൂടി നിങ്ങള്‍ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? മുന്‍വിധിയെന്നത് മനുഷ്യമനസ്സുകളെ അന്ധമാക്കുന്ന മാരകമായ ഒരു ദോഷമാണ്. അതു ദൈവത്തെക്കുറിച്ചും നമ്മുടെ ആത്മീയാവശ്യത്തെക്കുറിച്ചും ഈ ഭൂമിയില്‍ നാം ജീവിക്കുന്നതിന്റെ കാരണത്തെക്കുറിച്ചുമുള്ള ഒരു പരിജ്ഞാനത്തിലേക്കു വരാന്‍ മനുഷ്യനെ അനുവദിക്കാതെ അവനെ തടയുന്നു. ധാരാളമാളുകള്‍ നേരത്തേതന്നെ അവരുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ള അബദ്ധധാരണകളോടും മുന്‍വിധികളോടൂം കൂടി ജീവിതത്തെ സമീപിക്കുക നിമിത്തം ജീവിതകാലം മുഴുവന്‍ തങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍ കഴിയാതെ ഇരുട്ടില്‍ ജീവിക്കേണ്ടിവരുന്നു.
മതത്തെക്കുറിച്ചും നിത്യതയെക്കുറിച്ചുമുള്ള സത്യത്തെ ഒരു തുറന്ന മനസ്സോടെ സമീപിക്കുവാന്‍ നിങ്ങള്‍ സന്നദ്ധനോ ? നിങ്ങള്‍ എക്കാലവും സത്യമെന്നു വിശ്വസിച്ചിട്ടുള്ള കാര്യങ്ങളില്‍നിന്നും വ്യത്യസ്ഥമാണ് ചില വസ്തുതകള്‍ എന്നു നിങ്ങള്‍ കണ്ടെത്തിയേക്കാം. എന്നാല്‍ ഇനി നാം മുന്പോട്ടുപോകുന്നതിന് മുന്പുതന്നെ എന്തുവിലകൊടുത്തും സത്യമെന്തെന്നു മനസ്സിലാക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? ഇതില്‍ നിങ്ങള്‍ക്ക് പരമാവധി ശുഷ്കാന്തിയുള്ള പക്ഷം സത്യം അറിയുവാന്‍ നിങ്ങള്‍ക്ക് കഴിയും. അല്ലാത്തപക്ഷം അത് അസാധ്യമായും തീരും. ദൈവത്തെ ജാഗ്രതയോടെ അന്വേഷിക്കുന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കുന്നുവെന്ന് ബൈബിള്‍ പറയുന്നു. സത്യത്തെ തുറന്ന മനസ്സോടൂം പൂര്‍ണ്ണജാഗ്രതയോടും കൂടി അന്വേഷിക്കുന്ന ഏതൊരു പുരുഷനും സ്‍ത്രീക്കും കുട്ടിക്കൂം ദൈവത്തെപ്പറ്റിയും യേശുക്രിസ്തുവിനെപ്പറ്റിയുമുള്ള സത്യം ഗ്രഹിപ്പാന്‍ കഴിയും.
ഒരു മനുഷ്യന്‍ മരിക്കുന്പോള്‍ അവന് എന്ത് സംഭവിക്കുന്നു ? മരണമന്നത് മനുഷ്യാസ്‍തിത്വത്തിന്റെ ഒരന്ത്യമാണോ ? ഒരിക്കലുമല്ല. മനുഷ്യന്റെ ഈ ഭൂമിയിലെ ജീവിതം നിത്യതയിലേക്കുള്ള ഒരു പടിവാതില്‍ മാത്രമാണ്. ഇവിടെ ഈ ഭൂമിയില്‍ നാം കഴിക്കുന്ന കാലം ഒരു തയ്യാറെടുപ്പു മാത്രമാണ്. ഈ കാലത്ത് ദൈവം നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നിത്യത എങ്ങനെയുള്ളതായിരിക്കണമെന്നു നിര്‍ണ്ണയിക്കുന്ന ഒരു ഘട്ടമാണ് നമ്മുടെ ഭൗമികജീവിതം. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ യഥാര്‍ത്ഥനില ദൈവം അറിയുന്നു. നാം നല്ലവരോ ആകാത്തവരോ എന്ന കാര്യത്തില്‍ നമ്മുടെ സ്നേഹിതന്മാരെ കബളിപ്പിക്കുവാന്‍ നമുക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ദൈവത്തെ കബളിപ്പിക്കാന്‍ നമുക്ക് സാധ്യമല്ല. ദൈവത്തിന്റെ ദൃഷ്ടിയില്‍ നാമെല്ലാം കുറ്റക്കാരാണ്. കാരണം അവിടുത്തെ ഉന്നതവും വിശുദ്ധവുമായ നിലവാരത്തില്‍നിന്ന് നാമെല്ലാം കുറവുള്ളവരായിത്തീര്‍ന്നിരിക്കുന്നു. ദൈവവുമായി വിശുദ്ധസ്നേഹബന്ധം പുലര്‍ത്തുവാന്‍ സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്‍. ഈ ബന്ധം പുലര്‍ത്തുവാന്‍ അവന് സാധിക്കുന്നില്ലെങ്കില്‍ ഭൂമിയിലെ തന്റെ ജീവിതത്തിന്റെ പ്രാഥമികലക്ഷ്യം നിറവേറ്റുന്നതില്‍ അവന്‍ പരാജയപ്പെട്ടിരിക്കുന്നു. അവന്റെ പാപത്തിന്റെ കുറ്റബോധം നീക്കിക്കളയുന്നതുവരെയും അവനു ദൈവവുമായുള്ള വിശുദ്ധസ്നേഹബന്ധത്തിന്റെ സന്തോഷം അനുഭവിക്കുവാന്‍ സാധ്യമല്ല.
ദൈവം എങ്ങനെയുള്ളവന്‍ എന്നാണ് നാം ചിന്തിക്കുന്നത് ? ഈ ലോകത്തിലുള്ള ആളുകള്‍ക്ക് ദൈവത്തെപ്പറ്റി വിഭിന്നമായ ചിന്താഗതികളാണൂള്ളത്. എന്നാല്‍ ദൈവത്തെ ആരും ഒരു നാളൂം കണ്ടിട്ടില്ല. തന്മൂലം ദൈവത്തെപ്പറ്റിയുള്ള സ്വകീയങ്ങളായ ആശയങ്ങളെല്ലാം തെന്നെ നിഷ്‍പ്രയോജനമാണ്. യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നു ദൈവത്തെ മനുഷ്യനു വെളിപ്പെടുത്തിയെന്ന് ബൈബിള്‍ പ്രസ്‍താവിക്കുന്നു. മനുഷ്യരൂപത്തില്‍ വെളിപ്പെട്ട ദൈവം തന്നെയാണവിടുന്ന്. ഇതാണ് സത്യം യേശുക്രിസ്‍തു വിശുദ്ധിയും സ്നേഹവും നിറഞ്ഞ സത്യദൈവെത്തെ വെളിപ്പെടുത്തിയിരിക്കുന്നു.
നമ്മുടെ പാപത്തിന്റെ കുറ്റബോധം നമ്മില്‍നിന്ന് നീക്കിക്കളയുവാന്‍ എന്താണ് മാര്‍ഗ്ഗം ? ഒരു വലിയ പങ്ക് ആളുകള്‍ക്കും തങ്ങളുടെ ജീവിതത്തിലുള്ള കുറ്റബോധം ഒരു വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു. അതിനൊരു പരിഹാരം അവര്‍ കണ്ടെത്തുന്നില്ല. എന്നാല്‍ ഇതിന് ഒരുത്തരം യേശുക്രിസ്തുവില് ഉണ്ട്. എന്താണത് ?
പാപത്തെക്കുറിച്ച് പശ്ചാത്തപിക്കുകയും ദുഃഖിക്കുകയും ചെയ്തതുകൊണ്ടുമാത്രം മതിയാകുകയില്ല. ഒരു ബാങ്കുകൊള്ളയില്‍ ഒരു കോടതി എന്നെ കുറ്റക്കാരനാക്കി കണ്ടെത്തുകയും എന്റെ പിതാവ് ആ കോടതിയിലെ ജഡ്ജിയാണെന്നും സങ്കല്‍പ്പിക്കുക. ഞാന്‍ ചെയ്ത പാപത്തെപ്പറ്റി പശ്ചാത്തപിച്ചതിനാല്‍ മാത്രം എന്നെ വിട്ടയക്കുവാന്‍ ആ ജഡ്ജിക്കു സാധ്യമല്ല. എന്റെ പിതാവെന്ന നിലയില്‍ അദ്ദേഹമെന്നെ സ്നേഹിക്കുന്നുണ്ടായിരിക്കും. എന്നാല്‍ അദ്ദേഹം അവിടെയിരിക്കുന്നത് ഒരു ജഡ്ജിയെന്ന നിലയിലാണ്. അതിനാല്‍ ഞാന്‍ പശ്ചാത്തപിച്ചാലും ശരി, അദ്ദേഹത്തിന്റെ മകനായിരുന്നാലും ശരി, ഞാന്‍ ചെയ്ത കുറ്റത്തിന് എന്നെ ശിക്ഷിക്കുവാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്.
നീതിമാനായ ദൈവത്തിലാണ് നാം വിശ്വസിക്കുന്നതെങ്കില്‍, അവിടുന്നു മനുഷ്യരെക്കാള്‍ കൂടുതല്‍ നീതിയുള്ളവനായിരിക്കണമെന്ന് നാം തീര്‍ച്ചയായും അംഗീകരിക്കണം. അങ്ങനെയെങ്കില്‍ നാം പശ്ചാത്തപിക്കുന്നതുകൊണ്ടുമാത്രം, അഥവാ അവിടുന്നു നമ്മെ സ്നേഹിക്കുന്നതുകൊണ്ടുമാത്രം , നമ്മെ വിട്ടയക്കുവാന്‍ അവിടുത്തേക്ക് എങ്ങനെ കഴിയും ? അവിടുന്ന് പൂര്‍ണ്ണമായും നീതിമാനാണ്. നീതിയനുസരിച്ച് ശിക്ഷയുണ്ടായേ തീരൂ.
എന്നാല്‍ കോടതിയില്‍വച്ച് എന്റെ പിതാവിന് എന്നെ സഹായിപ്പാനായി ഒരു കാര്യം ചെയ്യാന്‍ കഴിയും. നിയമപ്രകാരം അദ്ദേഹം എനിക്ക് നീതി അനുശാസിക്കുന്ന പൂര്‍ണ്ണമായ ശിക്ഷ കല്‍പ്പിക്കും. അതിനു ശേഷം എന്നോട്: "നിനക്ക് ഒരു ലക്ഷം രൂപ പിഴയിട്ടിരിക്കുന്നു" എന്ന് അദ്ദേഹം പറയും. അനന്തരം താന്‍ ക്ളേശിച്ച് സന്പാദിച്ച പണത്തില്‍നിന്ന് അദ്ദേഹം ഒരു ലക്ഷം രൂപ എടുത്ത് എനിക്കുതന്നുകൊണ്ട് ഇപ്രകാരം പറയും "മകനേ ഇതാ പണം . പോയി നിന്റെ പിഴയൊടുക്കി സ്വാതന്ത്രം നേടിക്കൊള്ളുക". അദ്ദേഹം എന്താണ് ചെയ്തതെന്ന് നിങ്ങള്‍ ഗ്രഹിക്കുന്നുണ്ടോ ? ഒരു ജഡ്ജിയെന്ന നിലയില്‍ അദ്ദേഹം എന്നെ ശിക്ഷിച്ചു.അനന്തരം ഒരു പിതാവെന്ന നിലയില്‍ താന്‍തന്നെ ആ ശിക്ഷയേറ്റൂ. ഇതാണ് ദൈവവും ചെയ്‍തിട്ടുള്ളത്. അവിടുന്ന് എല്ലാ മനുഷ്യവര്‍ഗ്ഗത്തോടും പറയുന്നു. "നിങ്ങള്‍ കുറ്റക്കാരാണ്. നിങ്ങള്‍ അര്‍ഹിക്കുന്ന ശിക്ഷ മരണശിക്ഷയുമാണ്". ഒരു ജഡ്ജിയെന്ന നിലയില്‍ അവിടുന്ന് നമ്മെ ശിക്ഷിക്കുന്നു. അതോടൊപ്പം അവിടുന്ന് നമ്മെ സ്നേഹിക്കയാല്‍ യേശുക്രിസ്തുവിലൂടെ അവിടുന്ന് താണിറങ്ങിവന്ന് താന്‍തന്നെ ആ ശിക്ഷയേല്‍ക്കുകയും ചെയ്തിരിക്കുന്നു. ഇതിനുവേണ്ടിയാണ് നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിക്കുവാന്‍ യേശുക്രിസ്തു മരിച്ചത്. ഇത് സത്യമാണെന്നുള്ളതിനുള്ള തെളിവ് കല്ലറയില്‍നിന്ന് മൂന്നുദിവസത്തിനുശേഷം ക്രിസ്തു ജീവനുള്ളവനായി പുറത്തുവന്നു എന്നതുതന്നെ. യേശുക്രിസ്തു മരണത്തെ ജയിച്ചു. അവിടുന്ന് ഇന്നും ജീവിക്കുന്നു.
ഇതു നാം വിശ്വസിക്കേണ്ട സത്യമാണ്. എന്നാല്‍ നാം ചെയ്യേണ്ടതായും ചിലതുണ്ട്. എന്റെ പിതാവ് കോടതിയില്‍വച്ച് ഞാന്‍ കൊടുത്തുതീര്‍ക്കേണ്ട പണം വാഗ്ദാനം ചെയ്യുന്പോള്‍, അദ്ദേഹത്തിന്റെ കൈകളില്‍നിന്ന് ഞാനതു സ്വീകരിക്കുന്നില്ലെങ്കില്‍ എനിക്കു സ്വതന്ത്രനായിപ്പോകുവാന്‍ സാധ്യമല്ല. അതുപോലെ യേശുക്രിസ്തുവില്‍ ദൈവം വാഗ്ദാനം ചെയ്യുന്ന പാപക്ഷമ ഞാന്‍ കൈക്കൊള്ളേണ്ടത് ആവശ്യമാണ്. നാമത് കൈക്കൊള്ളുന്നില്ലെങ്കില്‍ നമുക്ക് അതില്‍നിന്നുള്ള പ്രയോജനം ഒരിക്കലും നേടാന്‍ സാധ്യമല്ല. ദൈവം ഇന്നു നിങ്ങള്‍ക്ക് യേശുക്രിസ്തുവില്‍ പാപക്ഷമ വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ അത് സ്വീകരിക്കുമോ ഇല്ലയോ എന്ന കാര്യം നിങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്.
5. ദുശ്ശീലവും നൈരാശ്യവും സംബന്ധിച്ച അദ്ഭുതസത്യങ്ങള്‍
ലൊകമെന്പാടുമുള്ള ജനങ്ങള്‍ താഴെപ്പറയുന്ന നാലെണ്ണത്തില്‍ ഒന്നോ അതിലധികമോ അന്വേഷിക്കുന്നവരാണ്: സുഖം, കീര്‍ത്തി, ധനം, അധികാരം.
എന്നാല്‍ ഇതിനെപ്പറ്റിയുള്ള ഒരു നിയമം നാമെല്ലാം കാലേകൂട്ടി അറിഞ്ഞിരുന്നാല്‍ നല്ലതാണ്. ആ നിയമത്തെ ആദായവരോഹനിയമം എന്ന് വിളിക്കാം(ആദായം അഥവാ പ്രതിഫലം കുറഞ്ഞുവരിക എന്നാണ് ഇതിന്റെ അര്‍ത്ഥം.)
ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയുവാന്‍ ഒരു ദൃഷ്ടാന്തമെടുക്കാം. സുഖത്തിനുവേണ്ടിയുള്ള അന്വേഷണത്തെപ്പറ്റി ചിന്തിക്കുക. ആരംഭഘട്ടത്തില്‍ ഒരു സുഖവസ്‍തു ചെറിയ അളവില്‍ നാം ഉപയോഗിക്കുന്പോള്‍ - അതു പുകയിലയോ മദ്യമോ റോക്ക് സംഗീതമോ മയക്കുമരുന്നോ അശ്ളീലസാഹിത്യമോ നിയമവിരുദ്ധമായ ലൈംഗികബന്ധമോ -ഏതുമാകട്ടെ ഒരളവില്‍ ഗണ്യമായ ഒരു സുഖം അതു നമുക്കു നല്‍കുന്നു. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ ഈ വസ്‍തുക്കള്‍ തങ്ങളുടെ ഇരയുടെ മേല്‍ പിടി മുറുക്കുവാനാരംഭിക്കുന്നു. ഒടുവില്‍ മനുഷ്യന്‍ അതിന്റെ അടിമയായും ആ സുഖത്തിന്റെ ഉത്തേജനം കൂടാതെ ജീവിക്കുവാന്‍ കഴിവില്ലാത്തവനായും തീരുന്നു.
മാത്രവുമല്ല, ഇതിനടിമയായിത്തീര്‍ന്ന വ്യക്തി പിന്നീട് അതുപയോഗിക്കുന്ന ഓരോ പ്രാവശ്യവും താന്‍ മുന്‍പ്രാവശ്യം ഉപയോഗിച്ച അളവിലുള്ള ദീപകവസ്‍തു അത്രയും സംതൃപ്‍തി തനിക്കു നല്‍കുന്നില്ലെന്നു മനസ്സിലാക്കുന്നു. മുന്‍പിലത്തെ അതേ അളവിലുള്ള സുഖം തനിക്കു ലഭിക്കണമെങ്കില്‍ അയാള്‍ കുറേക്കൂടി കൂടിയ ഒരു ഡോസ് ഉപയോഗിച്ചേ മതിയാവൂ എന്നു വരുന്നു. ഇതാണ് ആദായവരോഹണനിയമം. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന വ്യക്തിയുടെ കാര്യത്തില്‍ അയാളുടെ ശരീരവും മനസ്സും അന്തിമമായി നശിക്കുവാനിടയാകുന്നു. അശ്ളീലസാഹിത്യത്തിനും സെക്‍സിനും അടിമയാകുന്ന വ്യക്തി സാധാരണ നിലയിലുള്ള ലൈംഗികബന്ധത്തില്‍നിന്നു വിലക്ഷണതകളിലേക്ക് വഴുതിപ്പോകയും മനുഷ്യനെക്കാള്‍ താണ മൃഗീയമായ, ഒരവസ്ഥയില്‍ പലപ്പോഴും എത്തിച്ചേരുകയും ചെയ്യുന്നു. ഓരോ കേസിലും അതിനടിമയായിത്തീരുന്ന വ്യക്തി ആപ്പൂരിയ കുരങ്ങനെപ്പോലെ മോചനമില്ലാത്തവിധം കുടുങ്ങിപ്പോകയാണ് ചെയ്യുന്നത്.
ശാസ്‍ത്രം, സംഗീതം എന്നിവയുടെ മേഖലകളില്‍നിന്നു ലഭിക്കുന്ന സംതൃപ്‍തിയുടെ കാര്യത്തിലും, ഇവ കൂടുതല്‍ സാംസ്കാരിക സുഖാന്വേഷണമാര്‍ഗ്ഗങ്ങളാണെങ്കില്‍പ്പോലും, ഒരു കാര്യം ശരിയാണ്: അവയും ആദായവരോഹനിയമത്തിനധീനം തന്നെ.
കീര്‍ത്തി, ധനം, അധികാരം എന്നിവയുടെ അന്വേഷണത്തിലും , ഇവയുടെ മാര്‍ഗ്ഗം ഒരുപക്ഷേ മയക്കുമരുന്ന്, സെക്സ് എന്നിവയോളം മ്ളേച്ഛമല്ലെന്നിരുന്നാല്‍പ്പോലും, ഈ നിയമം ഇതേ തരത്തില്‍ത്തന്നെ പ്രവര്‍ത്തിക്കുന്നു. അവ തങ്ങള്‍ക്കിരയായ വ്യക്തിയെ അടിമയാക്കിത്തീര്‍ക്കുകയും ഒടുവില്‍ നശിപ്പിക്കുകയും ചെയ്യുന്നു.
കീര്‍ത്തിയുടെ അന്വേഷണത്തെപ്പറ്റിത്തന്നെ ചിന്തിക്കുക. സ്‍കൂള്‍വിദ്യാഭ്യാസകാലത്ത് തങ്ങളുടെ സ്‍നേഹിതന്മാര്‍ക്കിടയില്‍ ജനപ്രീതിയാര്‍ജ്ജിക്കുവാനുള്ള ശ്രമമായിട്ടാണ് ഇതാരംഭിക്കുന്നത്. പിന്നീട് പ്രശസ്‍തിക്കുവേണ്ടിയുള്ള ഈ അന്വേഷണം അതു കായികാഭ്യാസം , സിനിമ എന്നിങ്ങനെ ഏതു രംഗത്തായാലും ശരി - ഒരു തലത്തില്‍ നിന്ന് വേറൊന്നിലേക്ക് ഉയര്‍ന്നുപോകുന്നു. നഗരാതിര്‍ത്തിക്കുള്ളില്‍ പ്രശസ്‍തി നേടിയ വ്യക്തി രാജ്യാതിര്‍ത്തി വരെയുള്ള കീര്‍ത്തിയും പിന്നീട് അഖിലലോകപ്രശസ്‍തിയും ആഗ്രഹിക്കുന്നു. ഈ അന്വേഷണവ്യഗ്രതയില്‍ ഒരു വ്യക്തിക്ക് ഉദരത്തില്‍ അള്‍സര്‍ ഉണ്ടാവാകുവാനുള്ള സാധ്യതയുണ്ട്. തന്റെ ഉയര്‍ച്ചയ്‍ക്കുവേണ്ടി അയാള്‍ ചിലപ്പോള്‍ ധാര്‍മ്മികപ്രമാണങ്ങളെ ബലി കഴിച്ചെന്നുവരാം. മറ്റൊരാളെ നശിപ്പിച്ചുകൊണ്ട് അയാള്‍ക്കുമീതേ ഉയര്‍ന്ന സ്ഥാനം ലഭിക്കുവാന്‍ ശ്രമിച്ചെന്നും വരാം. എല്ലാം കഴിഞ്ഞ് അയാള്‍ക്ക് ലഭിക്കുന്ന പ്രതിഫലം എന്താണ് ? ഇനി കീഴടക്കേണ്ട ഉയരങ്ങള്‍ ഒന്നുമില്ലെന്നാകുന്പോള്‍ അയാള്‍ നിരാശാഹിതനാകുന്നു. അനേകം സിനിമാതാരങ്ങളും മറ്റു പ്രശസ്‍ത വ്യക്തികളും തങ്ങള്‍ക്ക് ജനപ്രീതിയുണ്ടായിരിക്കെത്തന്നെ ആന്തരികമായ നൈരാശ്യത്തിനടിമപ്പെട്ട് ആത്മഹത്യ ചെയ്യുവാന്‍ ഇടയായിട്ടുണ്ട്.
സാന്പത്തികരംഗത്ത് ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാലോചിക്കുക. ആരംഭഘട്ടത്തില്‍ ഒരു മനുഷ്യന്‍ ഉപജീവനത്തിനൊരു മാര്‍ഗ്ഗം കണ്ടെത്തുവാന്‍ മാത്രമായി ഒരു വ്യാപാരം ആരംഭിച്ചെന്നു വരാം. എന്നാല്‍ ക്രമേണ അവന്റെ കുടുംബാവശ്യങ്ങള്‍ക്കപ്പുറമായി ലാഭം വര്‍ദ്ധിക്കുന്നതോടെ തന്റെ വ്യാപാരസാമ്രാജ്യം വികസിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ അയാള്‍ അന്വേഷിക്കുന്നു. അങ്ങനെ ഒരിക്കലും അവസാനിക്കാത്തവിധം ധനത്തിനുവേണ്ടിയുള്ള ഒരു നെട്ടോട്ടം ആരംഭിക്കുന്നു. ഓരോ മനുഷ്യന്റെയും ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ പര്യാപ്തമായ ഭൗതികവിഭവങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടെങ്കില്‍പോലും ഒരൊറ്റ വ്യക്തിയുടെപോലും അതിലോഭത്തെ തൃപ്‍തിപ്പെടുത്താന്‍ പോന്ന വിഭവസമൃദ്ധി ഈ ലോകത്തിലില്ല. പണത്തിനും ഭൗതികവസ്‍തുക്കള്‍ക്കും ഒരു മനുഷ്യനെ അതിന്റെ പിടിയിലമര്‍ത്തി ജീവിതത്തില്‍ ഒരിക്കലും സംതൃപ്‍തി കണ്ടെത്തുവാന്‍ കഴിയാത്തവനായി മാറ്റുവാനുള്ള ഒരു ശക്തിയുണ്ട്. തന്റെ ജീവിതത്തെയും കുടുംബത്തെയും സന്തുഷ്‍ടമാക്കുവാന്‍ മതിയായതെന്ന് ഒരുവന്‍ കരുതുന്ന ഭൗതികസമൃദ്ധി ഈ ഘട്ടത്തില്‍ അവനു സംതൃപ്‍തി നല്‍കുന്നില്ല. ഇവിടെയും ആദായവരോഹനിയമം പ്രവര്‍ത്തിക്കുന്നു. ധനസമൃദ്ധി മൂലം അയാള്‍ നേടിയ ഉയര്‍ന്നതരം ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിശിഷ്ടഭോജ്യങ്ങള്‍, യാത്ര ചെയ്യുകയും പുതിയ സ്ഥലങ്ങള്‍ കാണുകയും ചെയ്യുന്നതിന്റെ രസം, ഉയര്‍ന്ന നിലവാരത്തിലുള്ള സാമൂഹ്യജീവിതം എന്നിവയെല്ലാം അയാള്‍ക്ക് നല്‍കിയിരുന്ന സംതൃപ്തി
അടിയ്‍ക്കടി കുറഞ്ഞുവരുന്നു, അവയെല്ലാം പൊള്ളയായും ശൂന്യമായും അയാള്‍ക്ക് തോന്നുന്നു. തനിക്ക് കുറച്ചുമാത്രം പണമുണ്ടായിരുന്ന കാലത്തു താന്‍ കൂടുതല്‍ സന്തുഷ്ടനും മനസ്സംഘര്‍ഷം കുറഞ്ഞവനുമായിരുന്നെന്ന് അയാള്‍ മനസ്സിലാക്കുന്നു. തനിക്കു ലഭിച്ചിരുന്ന ഭൗതികസുഖവും കുറഞ്ഞുപോയെന്ന് അയാള്‍ കണ്ടെത്തുന്നു. "ഒരുത്തനു സമൃദ്ധിയുണ്ടായാലും അവന്റെ വസ്‍തുവകയല്ല അവന്റെ ജീവന് ആധാരമായിരിക്കുന്നത്" എന്നു കര്‍ത്താവായ യേശുക്രിസ്‍തുവിന്റെ വചനം സത്യമെന്ന് ഇത് തെളിയിക്കുന്നു.
രാഷ്ട്രീയരംഗത്തോ മറ്റേതെങ്കിലും രംഗങ്ങളിലോ അധികാരങ്ങളോ സ്ഥാനമാനങ്ങളോ അന്വേഷിക്കുന്നവരുടെ കാര്യത്തില്‍ ഈ നിയമം എപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്ന് ഇനി ആലോചിക്കുക. ഉദാഹരണമായി രാഷ്ട്രീയരംഗത്ത് ഒരിക്കല്‍ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മനുഷ്യന്‍ ഇപ്പോള്‍ അതുകൊണ്ട് തൃപ്തിപ്പെടുന്നില്ല. ഒരു മന്ത്രിസ്ഥാനത്തിന്മേലാണ് ഇപ്പോള്‍ അയാള്‍ കണ്ണുവച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നതമായ സ്ഥാനത്ത് എത്തിച്ചേര്‍ന്നാല്‍ പോലും താന്‍ പിന്നെയും നിരാശനും അസ്വസ്ഥനുമായി തുടരുന്നുവെന്ന് അയാള്‍ കണ്ടെത്തുന്നു. "മുടി ചൂടിയ ശീര്‍ഷമെപ്പോഴും കഠിനാസ്വസ്ഥതയില്‍ ശയിപ്പൂ ഹാ! എന്നാണല്ലോ ആപ്‍തവചനം. താന്‍ അജ്ഞാതനായിരുന്ന കാലത്ത് ഒരിക്കലും ഒരു കൊലയാളിയുടെ കൈയാല്‍ മരിപ്പാനിടയാകുമെന്ന ഭീതി അയാളെ പീഡിപ്പിച്ചിരുന്നില്ല.
എല്ല രംഗങ്ങളിലും ഇത് ഇപ്രകാരമായിരിക്കുന്നത് എന്തുകൊണ്ട് ?
നമ്മില്‍ ഓരോരുത്തരിലും ദൈവത്തിനുമാത്രം നിറയ്‍ക്കാവുന്ന ഒരു ശൂന്യസ്ഥാനമുണ്ട്. സുഖം, പ്രശസ്തി, ധനം, അധികാരം എന്നിവകൊണ്ട് ഈ ശൂന്യസ്ഥാനത്തെ നിറയ്‍ക്കുവാന്‍ മനുഷ്യന്‍ എല്ലായ്‍പോഴും കിണഞ്ഞു പരിശ്രമിക്കുകയാണ്. എന്നാല്‍ അതൊരു നിഷ്ഫലപ്രയത്നമാണ്. അതിന്റെ അന്തിമഫലം നൈരാശ്യം തന്നെ. നമുക്കൊരിക്കലും സംതൃപ്‍തി ലഭിക്കുന്നില്ല എന്നതുതന്നെ അതിനു കാരണം.
ദൈവം നിത്യതയെ മനുഷ്യഹൃദയത്തില്‍ സ്ഥാപിച്ചിരിക്കുന്നതായി ബൈബിള്‍ പറയുന്നു. "ദൈവമേ നീ ഞങ്ങളെ നിനക്കായിത്തന്നെ നിര്‍മ്മിച്ചിരിക്കുന്നു; നിന്റെ അടുക്കലെത്തി നിന്നില്‍ വിശ്രമം കണ്ടെത്തുന്നതുവരെയും ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് വിശ്രമമില്ല" എന്ന് അഗസ്റ്റീന്‍ പറഞ്ഞിട്ടുള്ളത് എത്ര പരമാര്‍ത്ഥം !
ഈ ലോകത്തില്‍ ഉന്നതവും ആകര്‍ഷകവുമായ എല്ലാറ്റിന്റെമേലും ദൈവം തന്നെ വച്ചിട്ടുള്ള ഒരു നിയമമാണ് ആദായവരോഹനിയമം . താന്‍ നിത്യതയുടെ ഒരു സൃഷ്ടിയാണെന്ന് മനുഷ്യന്‍ മനസ്സിലാക്കുന്നതിനുവേണ്ടിയാണ് അവിടുന്ന് അപ്രകാരം ചെയ്‍തിട്ടുള്ളത്. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാലല്ലാതെ നിറയ്‍ക്കപ്പെടുവാത്ത ഒരാത്മീയ ശൂന്യസ്ഥാനവുമായിട്ടാണ് അവിടുന്ന് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്.
എന്നാല്‍ രുചികരമായ ഒരു പാനീയം ഒരു പാത്രത്തില്‍ നിറയ്‍ക്കുന്നതിനു മുന്പ് ആ പാത്രം ശുചിയാക്കേണ്ടിയിരിക്കുന്നതുപോലെ നമ്മുടെ ഹൃദയങ്ങള്‍ ദൈവാത്മാവിനാല്‍ നിറയ്‍ക്കപ്പെടുന്നതിനുമുന്പ് അതു പാപമാലിന്യങ്ങളിന്‍നിന്ന് ശുദ്ധീകരിക്കപ്പെടേണ്ടതാവശ്യമാണ്. നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചു പൂര്‍ണ്ണ നിര്‍മ്മലമാക്കിത്തീര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് യേശുക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ക്രൂശിന്മേല്‍ മരിച്ചത്.
യേശുക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അധീശനായി അംഗീകരിക്കുന്പോള്‍ മാത്രമേ നമ്മുടെ ഹൃദയങ്ങളിലെ എല്ലാ അസ്വസ്ഥകളെയും ജയിക്കുവാന്‍ കഴിവുള്ള യഥാര്‍ത്ഥവും ശാശ്വതവുമായ സംതൃപ്‍തി നാം കണ്ടെത്തുകയുള്ളു
6. അന്തിമ ന്യായവിധിയെ സംബന്ധിച്ച അദ്ഭുതസത്യങ്ങള്‍
ഈ ഭൂമിയിലെ നമ്മുടെ ജീവിതം ഒരപൂര്‍ണ്ണ കഥയാണ്. മരണത്തിലേക്കുള്ള ഒരനുക്രമ പ്രയാണമായി ജീവിതത്തെ കരുതാം. നാള്‍ കഴിയുംതോറും ഈ പ്രയാണം ശ്‍മശാനത്തില്‍ ചെന്നവസാനിക്കുന്ന ആ അന്ത്യദിനത്തോട് സമീപിച്ചുകൊണ്ടിരിക്കുന്നു. മരണത്തോടുകൂടി ബാഹ്യാകാശത്തിലേക്കുയരുന്ന ഒരു റോക്കറ്റുപോലെ നാം ഈ ഭൂമിയോട് യാത്ര പറയുന്നു. എന്താണു മരണം ? നമ്മുടെ ദേഹിയും ആത്മാവും ശരീരത്തില്‍നിന്നു വേര്‍പെടുന്ന ഒരു വേര്‍പാടാണത്. ആ സമയത്തുള്ള പ്രധാനചോദ്യം ഇതാണ്: എവിടേക്കാണ് നാം പോകുന്നത് ? നിങ്ങളുടെ ലക്ഷ്യസ്ഥാനമേതെന്നു നിങ്ങള്‍ അറിയുന്നുണ്ടോ ?
മരണാനന്തജീവിതം ഈ ഭൂമിയിലെ ജീവിതത്തെക്കാള്‍ കൂടുതല്‍ പ്രധാനമാണ്. നിത്യത കാലത്തെക്കലധികം പ്രധാനമാണ്. ഭൂമിയില്‍വച്ച് നാം എവിടെ എങ്ങനെ സമയം ചെലവഴിക്കുന്നു എന്നതിനേക്കാള്‍ അധികം പ്രധാനമാണ് നിത്യത നാം എവിടെ ചെലവിടുന്നു എന്നത്. മൂഢനായ മനുഷ്യന്‍ ഹ്രസ്വദൃഷ്ടിയാണ്. തന്മൂലം ഈ ജീവിതത്തെക്കുറിച്ച് മാത്രമേ അവന്‍ ചിന്തിക്കുന്നുള്ളു. എന്നാല്‍ ജ്ഞാനിയായ മനുഷ്യന്‍ ഭാവിയിലേക്കു നോക്കി നിത്യതക്കായി ഒരുക്കം ചെയ്യുന്നു.
ഇതിനു ദൃഷ്ടാന്തമായി ഒരു യുവാവിന്റെ കഥ ചിന്തിക്കുക. ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുള്ള യുവാവ് ബാംഗ്ളൂരില്‍ വന്ന് താമസമുറപ്പിക്കാന്‍ തീരുമാനിച്ചുവെന്ന് കരുതുക. അവിടേയ്‍ക്കുള്ള യാത്രക്കിടയില്‍ അയാള്‍ രണ്ടുദിവസം മുംബൈയില്‍ ചെലവഴിക്കുന്നു. ആ രണ്ടു ദിവസത്തിനുള്ളില്‍ അയാള്‍ പണം കണ്ടമാനണ് ചെലവഴിക്കുകയും ചൂതാട്ടത്തിലേര്‍പ്പെട്ട് തന്റെ സന്പത്തു മുഴുവന്‍ ധൂര്‍ത്തടിച്ചു നശിപ്പിക്കുകയും ചെയ്യുന്നു. അവസാനമായി അയാള്‍ ബാംഗ്ളൂരിലെത്തിച്ചെരുന്പോള്‍ കൈവശം പണമൊന്നുമില്ലാതയിത്തീരുകയും ശേഷിച്ച അറുപതുവര്‍ഷം ആ പട്ടണത്തിലെ തെരുവുകളില്‍ ഭിക്ഷയാചിച്ചും തലചായിക്കാനിടമില്ലാതെയും ജീവിക്കേണ്ടിവരികയും ചെയ്യുന്നു.
ഇത്തരമൊരു മനുഷ്യനു നിങ്ങള്‍ എന്തു പേര്‍ കൊടുക്കും ? തീര്‍ച്ചയായും "ഭോഷന്‍" എന്നു തന്നെ. ഈ ലോകത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയും നിത്യതയെ അവഗണിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്‍ ഇതിലും വലിയ ഭോഷനാണ്. എന്തെന്നാല്‍ ഈ ലോകത്തിലെ നമ്മുടെ ജീവിതികാലം 100 വര്‍ഷമായിരുന്നാല്‍പോലും നിത്യതയോടു താരതമ്യപ്പെടുത്തുന്പോള്‍ അത് ഒരു നിമിഷത്തിന്റെ ചെറിയൊരംശം മാത്രമാണ്.
നാമെല്ലാവരും നമ്മുടെ ഇഹലോകജീവിതത്തെക്കുറിച്ച് ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ട ഒരു ദിവസം വരുന്നതായി ബൈബിള്‍ പറയുന്നു. ഈ ഭൂമിയില്‍ മനുഷ്യചരിത്രത്തിന്റെ അനേകമനേകം നൂറ്റാണ്ടുകളിലൂടെ ജീവിച്ചിരുന്നിട്ടുള്ള കോടിക്കണക്കിനു മനുഷ്യരെപ്പറ്റി ചിന്തിക്കുന്പോള്‍ ഓരോ മനുഷ്യനും തന്റെ ജീവിതകാലത്തു ചെയ്‍കയും പറകയും ചിന്തിക്കുകയും ചെയ്തിട്ടുള്ള എല്ലാറ്റിന്റെയും ഒരു കണക്കു ദൈവം എപ്രകാരമാണു സൂക്ഷിക്കുന്നതെന്നോര്‍ത്തു നാം അത്ഭുതപ്പെട്ടേക്കാം. ഓരോ മനുഷ്യന്റെയും ഓര്‍മ്മശക്തി ഇതിന്റെ കണക്കു സൂക്ഷിക്കുന്നുണ്ട്.
നാം ചെയ്‍കയും പറകയും ചിന്തിക്കുകയും ചെയ്യുന്ന എല്ലാത്തിനെയും സത്യസന്ധമായി രേഖപ്പെടുത്തുന്ന ഒരു വീഡിയോ റ്റേപ്പുപോലെയാണ് നമ്മുടെ ഓര്‍മ്മശക്തി. അതു നമ്മുടെ ആന്തരിക മനോഭാവങ്ങളെയും ഉദ്ദേശ്യങ്ങളെയും കൂടി രേഖപ്പെടുത്തുന്നു. ഒരു മനുഷ്യന്‍ മരിക്കുന്പോള്‍ അവന്‍ തന്റെ ശരീരത്തെ ഈ ഭൂമിയില്‍ വെടിയുന്നുവെങ്കിലും അവന്റെ ഓര്‍മ്മശക്തി അവന്റെ ദേഹിയുടെ ഒരു ഭാഗമാകയാല്‍ ആ ദേഹിയോടൊപ്പം മൃതാത്മാക്കളുടെ മണ്ഡലത്തില്‍ ചെന്നെത്തുന്നു. അവസാനമായി ന്യായവിധിദിവസം വരുന്പോള്‍ ഭൂമിയിലെ തന്റെ മുഴുവന്‍ ജീവിതത്തിന്റെയും കണക്കു ബോധിപ്പിക്കുവാനായി അവന്‍ ദൈവമുന്പാകെ നില്‍ക്കേണ്ടിവരുന്നു.
ആ ദിവസത്തില്‍ ന്യായവിധിക്കായി ഓരോ വ്യക്തിയുടെയും മുറ വരുന്പോള്‍ ദൈവത്തിന് അയാളുടെ കണക്കു കേള്‍ക്കുവാനായി അയാളുടെ തന്നെ ഓര്‍മ്മശക്തിയുടെ വീഡിയോ റ്റേപ്പു തിരിച്ചുവച്ചു കേള്‍പ്പിക്കുകയേ ചെയ്യേണ്ടതുള്ളു. ആ പരിശോധനയുടെ സൂക്ഷ്മത ആര്‍ക്കും ചോദ്യം ചെയ്യുവാന്‍ സാധ്യമല്ല. കാരണം, അയാളുടെ തന്നെ ഓര്‍മ്മശക്തി തന്റെ ഇഹലോകജീവിതത്തിലെ വിശദാംശങ്ങളെ തിരിഞ്ഞുനോക്കുകയാവും അവിടെ ചെയ്യുന്നത്.
ഇന്നു മനുഷ്യന്‍ അണിഞ്ഞിട്ടുള്ള മാന്യതയുടെയും മതഭക്തിയുടെയും പുറംചട്ട അന്നു വലിച്ചു മാറ്റപ്പെടുകയും യഥാര്‍ത്ഥത്തിലുള്ള ആന്തരിക മനുഷ്യന്‍ ഏതുവിധമുള്ളവനെന്നു വെളിപ്പെടുകയും ചെയ്യും. അന്നു മതഭക്തി ആരെയും രക്ഷിക്കുകയില്ല. എന്തെന്നാല്‍ ഓരോരുത്തരും ഏതൊരു തരത്തില്‍ ജനിച്ചവനായാലും ഏതു മതം അവലംബിച്ചു ജീവിച്ചവനായാലും, എല്ലാവരും പാപം ചെയ്‍തുവെന്ന കര്യം വ്യക്തമായി വെളിപ്പെടും. നാം ചെയ്‍ത നന്മപ്രവര്‍ത്തികളും ദരിദ്രര്‍ക്കോ, പള്ളിക്കോ, അന്പലത്തിനോ, മോസ്‍കിനോ പണം ദാനം ചെയ്‍തതും അന്ന് ഒരുവനെയും രക്ഷിക്കുകയില്ല. കാരണം ഈ മതാനുഷ്ടാനങ്ങള്‍ക്കൊന്നിനും നമ്മുടെ പാപത്തിന്റെ രേഖയെ നശിപ്പിക്കുവാന്‍ സാധ്യമല്ല.
ആ ന്യായവിധി ദിവസത്തില്‍ നാം ചെയ്‍തതും പറഞ്ഞതും ചിന്തിച്ചതുമായ ദോഷങ്ങളുടെ ആ രേഖ നമുക്കെതിരേ വീഡിയോ റ്റേപ്പുപോലെ സാക്ഷ്യം പറയാതെ അതിനെ സ്ഥിരമായിത്തന്നെ മായിച്ചു കളയുവാന്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളു. നമ്മുടെ നന്മപ്രവര്‍ത്തികള്‍ ദോഷപ്രവര്‍ത്തികളെ മായിച്ചുകളകയില്ല. നാം ചെയ്‍ത പാപങ്ങള്‍ക്ക് ന്യായവും നീതിയുക്തവുമായ ഒരു ശിക്ഷ നല്‍കേണ്ടി വരും. പാപത്തിന് ദൈവിക നിയമപ്രകാരം ഒരൊറ്റ ശിക്ഷ മാത്രമാണ് ഉള്ളതെന്നു ബൈബിള്‍ പറയുന്നു. അതു നിത്യമരണമാണ്. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി നാമെല്ലം അര്‍ഹിക്കുന്ന ശിക്ഷ ഈ മരണം തന്നെയാണ്.
ഈ ശിക്ഷയില്‍നിന്നു നമ്മെ വിടുവിക്കാനാണ് ദൈവപുത്രനായ യേശുക്രിസ്‍തു ഏകദേശം 2000 വര്‍ഷങ്ങള്‍ക്കുമുന്പ് സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയിലേക്കു വരികയും യെരുശലേമിനു പുറത്ത് ഒരു കുരിശില്‍ മരിക്കയും ചെയ്‍തത്. അവിടെ അവിടുന്ന് മനുഷ്യവര്‍ഗ്ഗത്തിന്റെ പാപങ്ങള്‍ക്കുവേണ്ടിയുള്ള ദൈവശിക്ഷയെ - എല്ലാ മതവിഭാഗങ്ങളിലും പെട്ട എല്ലാ മനുഷ്യരും അനുഭവിക്കേണ്ട ശിക്ഷയെത്തന്നെ - തന്റെ മേല്‍ ഏറ്റെടുത്തു. അടുത്തുള്ള ഒരു കല്ലറയില്‍ അവിടുന്നു അടക്കപ്പെട്ടു. താന്‍ വാസ്‍തവത്തില്‍ ദൈവപുത്രനാണെന്നും മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ മരണത്തെ ജയിക്കുവാന്‍ തനിക്കു സാധ്യമാണെന്നും തെളിയിച്ചുകൊണ്ട് മൂന്നാംദിവസം അവിടുന്ന് മരിച്ചവരില്‍നിന്നു ജീവിച്ചെഴുന്നേറ്റു. നാല്‍പതു ദിവസത്തിനുശേഷം ഒട്ടധികം പേര്‍ അവിടുത്തെ നോക്കിക്കൊണ്ടിരിക്കെത്തന്നെ , സകല മനുഷ്യരെയും ന്യായം വിധിക്കുവാന്‍ ദൈവത്തിന്റെ നിയമിക്കപ്പെട്ട സമയത്തു താന്‍ ഭൂമിയിലേക്ക് തിരിയെ വരുമെന്ന് വാഗ്ദാനം ചെയ്‍തുകൊണ്ട് അവിടുന്ന് സ്വര്‍ഗ്ഗാരോഹണം ചെയ്‍തു. ആ വാഗ്ദാനം അവിടുന്ന് നല്‍കിയതിനുശേഷം ഇപ്പോള്‍ 1960-ല്‍ പരം വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ഭൂമിയിലേക്കുള്ള അവിടുത്തെ തിരിച്ചുവരവിന്റെ സമയം ഇപ്പോള്‍ ആസന്നമായിരിക്കുന്നു. ഈ ദിവസങ്ങളൊന്നില്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് അവിടുന്ന് ആകാശത്തില്‍ പ്രത്യക്ഷനാകുന്നതു നാം കാണും.
ചരിത്രത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പാപത്തിനുവേണ്ടി മരണമടഞ്ഞിട്ടുള്ള ഏകവ്യക്തി യേശുക്രിസ്‍തുവാണ്. മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നെറ്റ ഏക വ്യക്തിയും അവിടുന്നു തന്നെ. ഈ രണ്ടു കാര്യങ്ങളില്‍ യേശുക്രിസ്‍തു നിസ്‍തുല്യനത്രേ.
ഇന്നു നാം യേശു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്‍തുവെന്ന വിശ്വാസത്തോടെ നമ്മുടെ പാപങ്ങളില്‍നിന്നു വിട്ടുമാറി അവയെക്കുറിച്ചനുതപിച്ച് യേശുക്രിസ്‍തു മൂലം നമ്മോടു ക്ഷമിക്കുവാന്‍ ദൈവ്ത്തോടപേക്ഷിക്കുന്നപക്ഷം അവിടുന്നു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും ആ വീഡിയോ റ്റേപ്പില്‍നിന്ന് അവയെ മായിച്ചുകളയുകയും ചെയ്യും
എന്നാല്‍ ഇതു മാത്രമല്ല ദൈവം നമുക്ക് വാഗ്‍ദാനം ചെയ്‍തിട്ടുള്ളത്. തന്റെ ആത്മാവിലൂടെ അവിടുന്ന് നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുമെന്നും നമ്മുടെ പാപസ്വഭാവങ്ങളുടെമേല്‍ തന്റെ ആത്മാവു മുഖേന വിജയം കരസ്ഥമാക്കുവാനുള്ള ശക്തി നമുക്കു നല്‍കുമെന്നു കൂടി അവിടുന്ന് വാഗ്ദാനം ചെയ്യുന്നു. ഇപ്രകാരം നമ്മുടെ ഓര്‍മ്മയുടേതായ വീഡിയോ റ്റേപ്പു വരുന്ന ദിവസങ്ങളില്‍ നിര്‍മ്മലതയുടെയും വിശുദ്ധിയുടേയും നന്മയുടേതുമായ ഒരു രേഖയായിത്തീരും.
മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി ദൈവം നിര്‍മ്മിച്ചിട്ടുള്ള ഏക രക്ഷാമാര്‍ഗ്ഗം ഇതാണ്. ഇതു നാം കരസ്ഥമാക്കുന്നില്ലെങ്കില്‍ പിന്നീടുള്ള ഏക പോംവഴി ന്യായവിധി നാളില്‍ നമ്മുടെ ഓര്‍മ്മയുടെ വീഡിയോ റ്റേപ്പിലൂടെ ദൈവം നമ്മുടെ പാപങ്ങളെ രേഖപ്പെടുത്തുന്നതിനെ നാം അഭിമുഖീകരിക്കുക എന്നതാണ്. ഈ സത്യം അറിയുകയും സകല പാപികള്‍ക്കുമായി അഗ്നിനരകത്തില്‍ ദൈവം നിയമിച്ചിട്ടുള്ള നിത്യശിക്ഷാവിധിയുടെ ഭയാനകത നമുക്കു ബോധ്യമാവുകയും ചെയ്യുന്പോള്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്‍ക്കായി ദൈവം നിയമിച്ചിട്ടുള്ള ഏകമാര്‍ഗ്ഗത്തെപ്പറ്റി എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം മുന്നറിയിപ്പു നല്‍കുക എന്നതു നമ്മുടെ കടമയായിത്തീരുന്നു.
7. ചരിത്രത്തിലെ ഏററവും വലിയ സംഭവത്തെ സംബന്ധിച്ച അദ്ഭുതസത്യങ്ങള്‍
കര്‍ത്താവായ യേശുക്രിസ്‍തുവിന്റെ മരണവും ഉയിര്‍ത്തെഴുന്നേല്‍പുമാണ് ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സംഭവങ്ങള്‍. ക്രിസ്‍തീയവിശ്വാസത്തിന് അടിസ്ഥാനമായിരിക്കുന്ന രണ്ട് കേന്ദ്രവസ്‍തുതകളൂം അവ തന്നെ.
കാല്‍വരി ക്രൂശില്‍ സംഭവിച്ച യേശുക്രിസ്‍തുവിന്റെ മരണത്തില്‍നിന്നു നമുക്ക് പഠിക്കുവാന്‍ സാധിക്കുന്നതായി കുറഞ്ഞപക്ഷം നാലു വ്യക്തമായ സത്യങ്ങള്‍ ഉണ്ട്..
1.മരണത്തിന് ശേഷം ഒരു ജീവിതമുണ്ട്:-
ഇപ്പോഴുള്ള ഈ ജീവിതം മാത്രമാണ് ആകെക്കുടിയുള്ളതെങ്കില്‍ യേശുക്രിസ്‍തു ഒരിക്കലും മരിക്കയില്ലായിരുന്നു. ദൈവികമായ ശക്തി അവിടുത്തേക്ക് ഉണ്ടായിരുന്നു. അതിനാല്‍ താനാഗ്രഹിച്ചിരുന്നുവെങ്കില്‍ ശത്രുക്കളുടെ കൈയില്‍നിന്നു നിഷ്‍പ്രയാസം അവിടുത്തേക്ക് രക്ഷപ്പെടാമായിരുന്നു. അവര്‍തന്നെ ക്രൂശില്‍ തറയ്‍ക്കുവാന്‍ ഇടയാകുമാറ് അവിടുന്ന് തന്നെത്തന്നെ അവരുടെ അവരുടെ പക്കല്‍ ഏല്‍പിച്ചുകൊടുക്കേണ്ട ആവശ്യം യേശുവിന് ഉണ്ടായിരുന്നില്ല.
മരണാനന്തരജീവിതത്തെയും മനുഷ്യദേഹി മരണത്തോടുകൂടെത്തന്നെ നിത്യതയിലേക്കു പ്രവേശിക്കുന്നതിനെയും സംബന്ധിച്ച യാഥര്‍ത്ഥ്യം, തന്നോടു കൂടി ക്രൂശിക്കപ്പെട്ട കള്ളന്മാരില്‍ ഒരുവനോട് യേശു പറഞ്ഞ ഈ വാക്കുകളില്‍ക്കൂടിയും വെളിപ്പെടുന്നുണ്ട്: "ഇന്നു നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും". യേശുവും മാനസാന്തരെപ്പെട്ട ആ കള്ളനും ആ ദിവസം തന്നെ പറുദീസയിലേക്കു പ്രവേശിച്ചു.
യേശു മൂന്നു ദിവസത്തിനുശേഷം മരണത്തില്‍നിന്നു മടങ്ങിവന്നതിനാല്‍ യേശുവിന്റെ ഈ വാക്കുകള്‍ അന്വര്‍ത്ഥമായിരിക്കുന്നു. മരണത്തെയും മരണാനന്തരജീവിതത്തെയും പറ്റി യേശു പറഞ്ഞത് ആക്ഷരികമായിത്തന്നെ സത്യമാണെന്നുള്ളതിന് ഏറ്റവും വ്യക്തമായ തെളിവ് അതാണ്. ഈ ജീവിതത്തേക്കാള്‍ കൂടുതല്‍ പ്രധാനമായ ഒരു മരണാനന്തരജീവിതമുണ്ടെന്ന് ഓര്‍ത്തുകൊള്ളുക.
2.ദൈവം വിശുദ്ധനാണ്:-
ക്രിസ്‍തുവിന്റെ മരണത്തില്‍നിന്നു നാം പഠിക്കുന്ന രണ്ടാമതൊരു സത്യം ദൈവം അപരിമേയവും സന്പൂര്‍ണ്ണവുമായവിധം വിശുദ്ധനാണേന്നും അവിടുത്തേക്ക് പാപത്തെ സഹിപ്പാന്‍ കഴിയുകയില്ലെന്നും ഉള്ളതാണ്. ക്രൂശിന്മേല്‍ വച്ചു ലോകത്തിന്റെ പാപം പാപരഹിതനായ ദൈവപുത്രന്റെമേല്‍ ചുമത്തപ്പെട്ടപ്പോള്‍ ദൈവം തന്റെ മുഖം യേശൂവില്‍നിന്ന് മാറ്റിക്കളഞ്ഞുവെന്നും അവിടുത്തെ കൈവിട്ടുവെന്നും കാണുന്നു. എന്തെന്നാല്‍ ദൈവത്തിന് പാപത്തെ നോക്കുക സാധ്യമല്ല. ബൈബിള്‍ പറയുന്നതുപോലെ ദോഷം കണ്ടുകൂടാത്തവണ്ണം നിര്‍മ്മലദൃഷ്ടിയുള്ളവനാണ് ദൈവം (ഹബ 1.13). ദൈവത്തിന്റെ പ്രിയപുത്രന്‍ ലോകത്തിന്റെ പാപം വഹിച്ചപ്പോള്‍ ദൈവികന്യായവിധി അവിടുത്തെമേല്‍ പതിച്ചു. ദൈവത്തിന്റെ സ്നേഹം പാപത്തെ അവഗണിക്കുവാന്‍ അവിടുത്തെ അനുവദിക്കുന്നില്ല. ദൈവത്തിന്റെ ദൃഷ്ടിയില്‍ പാപം എത്ര ഭയാനകമാണെന്നുള്ള കാര്യം ഇതു നമ്മെ പഠിപ്പിക്കുന്നു. ദൈവം നിങ്ങളെ ഏറ്റ്വുമധികം സ്നേഹിക്കാറുണ്ടായിരിക്കാം. എങ്കിലും നിങ്ങളുടെ ജീവിതത്തില്‍ പാപമുണ്ടെങ്കില്‍ താന്‍ കാല്‍വരി ക്രൂശില്‍ കൈവിട്ടതുപോലെതന്നെ തീര്‍ച്ചയായും അവിടുന്ന് നിങ്ങളെയും കൈവിട്ടുകളയും. ദൈവം തങ്ങളെ സ്‍നേഹിക്കുകമൂലം തങ്ങളുടെ ജീവിതത്തിലുള്ള പാപത്തെ കണക്കാക്കാതെ വിഗണിച്ചുകളയുമെന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍ പാപം - അതാരില്‍ കാണപ്പെട്ടാലും ശരി - പാപം തന്നെയാണെന്നുള്ള കാര്യം നാം ഒരിക്കലും മറക്കരുത്
ദൈവം ദഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു അഗ്നി പോലെയാണ്. തങ്ങളുടെ ജീവിതത്തില്‍ പാപമുള്ളവര്‍ അവനാല്‍ ദഹിപ്പിക്കപ്പെടും. നാം നമ്മുടെ ജീവിതത്തിന്റെ കണക്കു ബോധിപ്പിക്കുവാന്‍ ദൈവമുന്പാകെ നില്‍ക്കേണ്ടിവരുന്ന ദിവസത്തില്‍ നമ്മുടെ ദൃഷ്ടിയില്‍ നാം മറ്റുള്ളവരേക്കാള്‍ മെച്ചമാണെന്ന വസ്‍തുതയ്‍ക്കു യാതൊരു വിലയും ഉണ്ടാവുകയില്ല. കുഷ്ഠം, ക്യാന്‍സര്‍, ഭ്രാന്ത് എന്നിവയേക്കാള്‍ മോശവും ഭീകരവുമായ ഒന്നാണ് പാപം. അതു നമ്മെ നിത്യമായിത്തന്നെ നശിപ്പിക്കുവാന്‍ പര്യാപ്‍തമാണ്.
3.ദൈവം സ്നേഹമാണ്:-
ക്രിസ്‍തുവിന്റെ മരണത്തില്‍നിന്നു നാ പഠിക്കുന്ന മൂന്നാമത്തെ വസ്‍തുത ദൈവം അപ്രമേയമായ വിധം സ്നേഹിക്കുന്നവനാണ് എന്നതത്രേ. ദൈവത്തിന്റെ സ്നേഹം അവിടുന്ന് നമ്മോടു സംസാരിക്കുന്ന ദയാപൂര്‍ണ്ണനായ വാക്കുകളിലോ നമ്മോടു കാണിക്കുന്ന കാരുണ്യത്തിലോ അല്ല. പിന്നെയോ നമ്മുടെ പാപങ്ങളില്‍ നിന്നു നമ്മെ രക്ഷിക്കുവാനായി തന്റെ പുത്രനെ മരിക്കുവാന്‍ അവിടുന്ന് നല്‍കിയതിലാണ് നാം കാണുന്നത്. ഒരു മനുഷ്യന്‍ തന്റെ ജീവനെ മറ്റൊരാള്‍ക്കുവേണ്ടി വച്ചുകൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ മഹത്തരമായ ഒരു സ്നേഹപ്രകടനം ഈ ഭൂമിയില്‍ ഇല്ല.
യേശുക്രിസ്‍തു നമ്മെ സ്നേഹിച്ചു നമ്മുടെ പാപത്തിന്റെ ന്യായവിധി തന്റെമേല്‍ ഏറ്റെടുത്തു. നമ്മെ രക്ഷിക്കുവാന്‍ ആഗ്രഹിച്ചതുകൊണ്ട് മാത്രമാണ് ക്രൂശുമരണത്തിന്റെ അതിവേദനയ്‍ക്കായി തന്നെത്തന്‍ ഏല്‍പിച്ചുകൊടുത്തത്. ശാരീരികമായും മാനസികമായും വൈകാരികമായും അവിടുന്ന് വേദന സഹിച്ചു. എല്ലാറ്റിനുമുപരി സ്വര്‍ഗ്ഗപിതാവിനാല്‍ താന്‍ കൈവിട്ടപ്പോള്‍ അവിടുന്ന് ആത്മീയമായി അതിവേദന അനുഭവിച്ചു.
ദൈവപുത്രന്‍ ക്രൂശില്‍ അനുഭവിച്ച ആ വേദന മുഴുവന്‍ ദൈവം മനുഷ്യനെ എത്രയധികം സ്നേഹിക്കുകയും വിലപ്പെട്ടവനായിക്കരുതുകയും ചെയ്യുന്നുവെന്നതിന്റെ തെളിവാണ്. ഈ ലോകത്തില്‍ മനുഷ്യന്‍ വില കുറഞ്ഞവനാണ്. എന്നാല്‍ നിങ്ങളുടെ യഥാര്‍ത്ഥ വിലയെന്തെന്നറിയുവാന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ ദൈവപുത്രനായ യേശു നിങ്ങള്‍ക്കായി ജീവന്‍ വച്ച ക്രൂശിലേക്ക് നോക്കേണ്ടിയിരിക്കുന്നു. ദൈവം നിങ്ങളെ എത്രയധികം സ്നേഹിക്കുന്നുവെന്ന് അതു വ്യക്തമാക്കുന്നു.
ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തെ ഒരമ്മയ്‍ക്കു തന്റെ കുഞ്ഞിനോടുള്ള സ്നേഹത്തോട് ബൈബിള്‍ ഉപമിക്കുന്നു.
ഒരമ്മ തന്റെ ശിശുവിന്റെ ഏതൊരു രോഗവും തന്നിലേക്ക് ഏറ്റെടുത്ത് തന്റെ കുട്ടിയെ സ്വതന്ത്രനാക്കാനാഗ്രഹിക്കുന്നതുപോലെ മനുഷ്യന്‍ തന്റെ പാപത്തിന്റെ ശിക്ഷയില്‍നിന്നു സ്വതന്ത്രനാകുന്നതിനുവേണ്ടി ദൈവം ആ ശിക്ഷ തന്റെമേല്‍ ഏറ്റെടുത്തു.
ദൈവത്തിന്റെ സന്പൂര്‍ണ്ണവിശുദ്ധിയും സന്പൂര്‍ണ്ണസ്നേഹവും ക്രൂശില്‍ സമ്മേളിക്കുന്നു. പാപത്തിന്റെ ശിക്ഷയായ ആത്മമരണത്താല്‍ മനുഷ്യന്‍ ശിക്ഷിക്കപ്പെടണമെന്ന് അവിടുത്തെ സന്പൂര്‍ണ്ണവിശുദ്ധി ആവശ്യപ്പെടുന്നു. അവിടുത്തെ സന്പൂര്‍ണ്ണസ്നേഹമാകട്ടെ , മനുഷ്യന്റെ സ്ഥാനം ഏറ്റെടുത്തിട്ട് ആ മരണത്തെ തന്റെ മേല്‍ വഹിക്കുന്നു.
4.രക്ഷക്കായി മറ്റൊരു മാര്‍ഗ്ഗവും ഇല്ല:-
ക്രിസ്തുവിന്റെ മരണത്തിലൂടെ സ്‍ഫടികസ്‍ഫുടമായിത്തീര്‍ന്ന മറ്റൊരു വസ്തുത ഇതാണ്. മനുഷ്യന്റെ രക്ഷക്കായി മറ്റ് യതൊരു മാര്‍ഗ്ഗവും ഇല്ല.
രക്ഷക്ക് മറ്റെതെങ്കിലും മാര്‍ഗ്ഗം സാധ്യമായിരുന്നെങ്കില്‍ ദൈവം ആ മാര്‍ഗ്ഗം സ്വീകരിക്കുകയും തന്റെ പ്രിയപുത്രന്‍ അത്രയധികം കഷ്ടത അനുഭവിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. ഒരു നല്ല ജീവിതം ജീവിക്കുന്നതുകൊണ്ട് മാത്രം നമുക്ക് സ്വര്‍ഗ്ഗത്തില്‍ ദൈവസന്നിധിയില്‍ എത്തിച്ചേരാന്‍ സാധിക്കുമായിരുന്നെങ്കില്‍ തന്റെ പുത്രന്‍ അനാവശ്യമായി ക്രൂശിന്റെ വേദന സഹിപ്പാന്‍ ഇടയാക്കിയതു ദൈവത്തിന്റെ ഭാഗത്ത് ഒരു ബുദ്ധിഹീനതയായിത്തീരുമായിരുന്നു.
നാം ദൈവത്തേക്കാള്‍ ജ്ഞാനികളല്ല. അന്തമറ്റ വിശുദ്ധിയുടെയും സന്പൂര്‍ണ്ണനീതിയുടെയും അവകാശവാദങ്ങളെ ഒത്തുതീര്‍പ്പിനു വിധേയമാക്കാതെ മനുഷ്യനെ അവന്റെ ദുര്‍ഗ്ഗതിയില്‍ നിന്നു വിടുവിക്കാന്‍ ദൈവത്തിന്റെ അന്തമറ്റ ജ്ഞാനത്തിന് ഒരൊറ്റ മാര്‍ഗ്ഗം മാത്രമേ കണ്ടെത്തുവാന്‍ കഴിഞ്ഞുള്ളു. ആ മാര്‍ഗ്ഗം അനന്തമായ കഷ്‍ടതയനുഭവിക്കുവാന്‍ ഇടയാക്കുന്നതായിട്ടുപോലും ദൈവത്തിന്റെ അനന്തസ്നേഹം ആ വഴിയില്‍ക്കൂടിപ്പോകുവാന്‍ മനസ്സുവയ്‍ക്കുകയാണ് ഉണ്ടായത്.
മനുഷ്യരക്ഷയ്‍ക്കു മറ്റൊരു മാര്‍ഗ്ഗമുണ്ടാകാമെന്നു സങ്കല്‍പ്പിക്കുന്നത് ദൈവത്തേക്കാള്‍ ജ്ഞാനികളായി നമ്മെത്തന്നെ കരുതുകയാണ്. മനുഷ്യചിന്തയുടെ അതിരുകടന്ന ഭോഷത്തം വെളിവാക്കുന്ന ഒരു മനോഭാവമാണത്.
ക്രിസ്തുവിന്റെ മരണം നമ്മെ ഏതു കാര്യം പഠിപ്പിക്കുന്നുവെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടോ ? ഉണ്ടെങ്കില്‍ നമ്മില്‍നിന്നു പര്യാപ്‍തമായ ഒരൊറ്റ പ്രതികരണമേ ഉണ്ടാവാനിടയുള്ളു. കാലത്തിലും നിത്യതയിലും നമ്മുടെ ജീവിതം യേശുക്രിസ്തുവിന് കീഴ്‍പെടുത്തിക്കൊടുക്കുക എന്നതാണ്. ഇതിനു ബുദ്ധിപരമായ ഒരു സമ്മതം മാത്രം നല്‍കുന്നത് അര്‍ദ്ധശൂന്യമാണ്. നമ്മുടെ ഇച്ഛാശക്തിയില്‍നിന്നുള്ള പ്രതികരണം അഥവാ സമ്മതമാണ് ദൈവം നമ്മില്‍നിന്ന് ആഗ്രഹിക്കുന്നത്.
8.ഏററവും വലിയ അദ്ഭുതസത്യം
ഒരു മരുഭൂമിയില്‍ക്കൂടി യാത്രചെയ്യുന്പോള്‍ ദാഹാര്‍ത്തരായി മരണത്തെ സമീപിക്കുന്ന മനുഷ്യരെപ്പോലെയാണ് നാമെല്ലാവരും. യാത്രക്കാരിലാരെങ്കിലുമൊരാള്‍ വെള്ളം കണ്ടെത്തിയാല്‍ അയാള്‍ തീര്‍ച്ചയായും അക്കാര്യം മറ്റുള്ളവരെ അറിയിക്കുവാന്‍ ആഗ്രഹിക്കും വെള്ളം കുടിക്കണമെന്ന് അവരെ നിര്‍ബന്ധിക്കുവാന്‍ അയാള്‍ക്കു സാധ്യമല്ല. എങ്കിലും വെള്ളത്തിന്റെ ഉറവ അവര്‍ക്കു ചൂണ്ടിക്കാണിക്കുവാന്‍ അയാള്‍ക്കു കഴിയും. നാമൂം അതുതന്നെയാണ് ചെയ്യുന്നത്. നിത്യജീവന്‍ എവിടെ ലഭ്യമാണെന്ന് അതിനായി ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും കാണിച്ചുകൊടുക്കുക എന്നതുതന്നെ.
ഏറ്റവും വലിയ പാപിക്ക് അയാള്‍ ജാഗ്രതയോടെ ദൈവത്തെ അന്വേഷിക്കുന്നുവെങ്കില്‍ ഒരൊറ്റ നിമിഷം കൊണ്ട് ഒരു ദൈവപുത്രനായിത്തീരാന്‍ കഴിയും എന്നതാണ് ലോകത്തിലെ ഏറ്റവും അത്ഭുതാവഹമായ സത്യം.
ഒരു രാത്രി നിങ്ങള്‍ റോഡില്‍ക്കൂടി നടക്കുന്പോള്‍ ഒരഞ്ചുപൈസാ നാണയം കൈയില്‍നിന്നു വീണുപോയാല്‍ അതു കണ്ടെത്തുവാന്‍ നിങ്ങള്‍ എത്ര സമയം ചെലവഴിക്കും ? ഒരു പക്ഷേ ഒരു മിനിറ്റുപോലും ചെലവാക്കുകയില്ല.എന്നാല്‍ നൂറു രൂപാ നോട്ടുകളുടെ ഒരു കെട്ട് നിങ്ങള്‍ എവിടെയോ വച്ചിട്ടു കാണതെയായാല്‍ അതിനുവേണ്ടി എത്ര നേരം അന്വേഷിക്കും ? അതു കണ്ടെത്തുന്നതുവരെയും നിങ്ങള്‍ അന്വേഷിക്കും. ഒട്ടനവധി ആളുകള്‍ ദൈവത്തെ ഒരഞ്ചുപൈസാ നാണയം പോലെ മാത്രമാണ് കരുതുന്നത്. അവര്‍ അവിടുത്തെ കണ്ടെത്താതെ പോകുന്നതില്‍ അദ്ഭുതത്തിനവകാശമില്ല. അവിടുന്ന് അതിനേക്കാളെല്ലാം എത്രയോ വിലപ്പെട്ടനവനാണ് ! ഒരു പെട്ടി നിറയെ അടുക്കിവെച്ചിരിക്കുന്ന നൂറുരൂപാനോട്ടുകളേക്കാള്‍ - അവയോടുള്ള താരതമ്യം ശരിയെങ്കില്‍ - എത്രയോ അധികം വിലയേറിയവനാണ് ദൈവം !
ദൈവം ആഗ്രഹിക്കുന്നത് യന്ത്രമനുഷ്യരെയല്ല; അവിടുത്തേക്കാവശ്യം പുത്രന്മാരെയാണ്. അതുകൊണ്ടാണ് അവിടുന്ന് നമുക്കെല്ലാം സ്വതന്ത്രമായ ഒരിച്ഛാശക്തി നല്‍കിയിട്ടുള്ളത്. അവിടുത്തെ അനുസരിക്കാനോ അനുസരിക്കാതിരിപ്പാനോ നമുക്ക് കഴിയും ദൈവത്തോട് അനുസരണക്കേട് കാട്ടുവാന്‍ സ്വാതന്ത്രമുള്ള ഈ ഇച്ഛാശക്തി ഉപയോഗിച്ചിട്ടാണ് നാമെല്ലാം വഴിതെറ്റിപ്പോയിട്ടുള്ളത്. പാപം നമ്മുടെ ജീവിതത്തെ മാത്രമല്ല നശിപ്പിച്ചിട്ടുള്ളത്. അതു നമ്മുടെ കുടുംബങ്ങളെയും നശിപ്പിച്ചിരിക്കുന്നു. അത് ഈ ലോകത്തില്‍ നമ്മെ ദുരിതപൂര്‍ണ്ണരാക്കിതീര്‍ത്തിരിക്കുന്നു. അന്തിമമായി അതു നമ്മെ നിത്യനരകത്തിലെത്തിക്കയും ചെയ്യും.
എന്നാല്‍ ഇപ്പോള്‍ നമ്മുടെ കഴിഞ്ഞ കാലത്തെ എല്ലാ പാപങ്ങള്‍ക്കും യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിലൂടെ നന്പൂര്‍ണ്ണവും സൗജന്യവുമായ ക്ഷമ നല്‍കുവാനായി ദൈവം നമ്മെ മാനസാന്തരത്തിലേക്ക് നയിക്കുന്നു. മാനസാന്തരമെന്നാല്‍ പാപപങ്കിലമായ ജീവിതമാര്‍ഗ്ഗം വിട്ടു ദൈവത്തിങ്കലേക്ക് തിരിയുക എന്നാണര്‍ത്ഥം.
ഇതു ചെയ്യുവാന്‍ ദൈവത്തിന് നമ്മെ നിര്‍ബന്ധിക്കാമായിരുന്നു. ഓരോ പ്രാവശ്യവും നാം പാപം ചെയ്യുന്പോള്‍ അവിടുന്ന് നമുക്ക് രോഗം വരുത്തുകയും അന്തിമമായി നാം ദൈവത്തെ അനുസരിക്കുവാന്‍ നിര്‍ബന്ധിതരായിത്തീരുമാറു നമ്മോട് ഇടപെടുകയും ചെയ്യാമായിരുന്നു. അങ്ങനെയെങ്കില്‍ നാം മക്കളായിട്ടല്ല. യന്ത്രമനുഷ്യരോ അടിമകളോ മാത്രമായിട്ടു മാറിപ്പോകുമായിരുന്നു. തന്മൂലം അവിടുന്ന് അപ്രകാരം ചെയ്യുന്നില്ല. നമ്മുടെ സ്വന്തം തെരഞ്ഞെടുപ്പു മുഖേന നാം പാപത്തെ വിട്ടുതിരിയുവാനായി അവിടുന്ന് കാത്തിരിക്കുന്നു.
ഇപ്പോള്‍ നിങ്ങള്‍ ഒരു തീരുമാനം എടുക്കുക. അങ്ങനെയെങ്കില്‍ ഒരു നിമിഷം കൊണ്ട് നിങ്ങള്‍ക്ക് ഒരു ദൈവപുത്രനായിത്തീരാന്‍ കഴിയും. നിങ്ങള്‍ അതു മനസ്സിലാക്കുന്നില്ലെങ്കില്‍ത്തന്നെയും ഇത് ഒരു ജീവന്മരണപ്രശ്‍നമാണ്.
ഇപ്പോള്‍ നിങ്ങള്‍ ദൈവത്തോട് ഇപ്രകാരം പ്രാര്‍ത്ഥിക്കുമോ ?...
"കര്‍ത്താവായ യേശുവേ, ഞാന്‍ ശിക്ഷാവിധിക്കു യോഗ്യനായ ഒരു പാപിയാണെന്നു ഞാന്‍ സമ്മതിക്കുന്നു. അങ്ങ് എന്റെ ശിക്ഷാവിധി അങ്ങയുടെമേല്‍ ഏറ്റെടുത്ത് എന്റെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും മരണാനന്തരം ജീവനുള്ളവനായി കല്ലറയില്‍നിന്ന് പുറത്തുവരികയും ചെയ്‍തതിനാല്‍ ഞാന്‍ അങ്ങയെ നന്ദിയോടെ സ്‍തുതിക്കുന്നു.എന്റെ പാപമയമായ ജീവിതം ഉപേക്ഷിക്കുവാന്‍ ഞാന്‍ യഥാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കര്‍ത്താവായ യേശുവേ എന്റെ ഹൃദയത്തിലേക്ക് വരേണമേ. എന്നെ ശുദ്ധനാക്കിത്തീര്‍ത്ത് ഇന്നു മുതല്‍ ഒരു പുതിയ ജീവിതം ആരംഭിക്കുവാന്‍ എന്നെ സഹായിക്കണമേ. എന്റെ ശേഷിച്ച ജീവിതകാലം മുഴുവന്‍ അവിടുത്തെ മഹത്വത്തിനായി ജീവിക്കുവാന്‍ അങ്ങയുടെ ശക്തി എനിക്കു തരേണമേ. എന്റെ പ്രാര്‍ത്ഥന കേട്ടതിനായി ഞാന്‍ അങ്ങയെ സ്‍തുതിക്കുന്നു"
ഇതു നിങ്ങളുടെ ജീവിതത്തില്‍ എന്നെങ്കിലും നിങ്ങള്‍ എടുത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രധാനമായ തീരുമാനമായിരിക്കും.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
സാക് പുന്നന്‍
അനുബന്ധം
പരിണാമത്തെ സംബന്ധിച്ച അദ്ഭുതസത്യങ്ങള്‍
1859-ല്‍ ചാള്‍സ് ഡാര്‍വിന്‍ ജീവവര്‍ഗ്ഗങ്ങളുടെ ഉദ്ഭവം (Orgin of species) എന്ന ഗ്രന്ഥം എഴുതി. അതിനുശേഷം 1871-ല്‍ മനുഷ്യോല്‍പത്തി (Descent of man) എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു. മനുഷ്യന്‍ ചിന്പാന്‍സിക്കുരങ്ങില്‍നിന്നു പരിണാമം പ്രാപിച്ചുണ്ടായതാണെന്നുള്ള തന്റെ സാങ്കല്‍പികസിദ്ധാന്തം (hypothesis) ഈ രണ്ടാമതുപറഞ്ഞ പുസ്തകത്തിലാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ ഗ്രന്ഥത്തില്‍ - "നമുക്ക് വേണമെങ്കില്‍ സങ്കല്‍പ്പിക്കാം" (We may well suppose) എന്ന അനുശ്ചിതത്വസൂചകമായ പദപ്രയോഗം എണ്ണൂറിലധികം പ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തെളിയിക്കപ്പെടാത്ത സാങ്കല്‍പികസിദ്ധാന്തം സ്വീകരിച്ചിട്ടുള്ള ആളുകളില്‍നിന്ന് വ്യത്യസ്‍തമായി തന്റെ നിശ്ചയമില്ലായ്‍മ അദ്ദേഹം വ്യക്തമായി എടുത്തു പറഞ്ഞിട്ടുണ്ട്.അതു സമ്മതിക്കുവാന്‍ തക്കമുള്ള സത്യസന്ധത അദ്ദേഹം പുലര്‍ത്തുകയും ചെയ്‍തിരിന്നു.
ഒരിടത്തു കാണപ്പെട്ട ഒരു പന്നിയുടെ പല്ലോ മറ്റൊരിടത്തു കാണപ്പെട്ട കുരങ്ങന്റെ തലയോട്ടിയോ മനുഷ്യപൂര്‍വ്വികരുടെ അവശിഷ്ടങ്ങളാണെന്നവകാശപ്പെട്ടുകൊണ്ട് ഒട്ടനേകം വഞ്ചകന്മാര്‍ എളുപ്പത്തില്‍ കബളിക്കപ്പെടാവുന്ന ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ഒട്ടധികം തട്ടിപ്പുകള്‍ പ്രയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഈ തട്ടിപ്പുകളെല്ലാം പില്‍ക്കാലത്ത് അസത്യമെന്ന് തെളിയുകയും ചെയ്‍തു. ‘പില്‍റ്റ് ഡൗണ്‍’ മനുഷ്യനും ‘നെബ്രാസ്‍കോ മനുഷ്യ’ നുമെല്ലാം ഇതിന് ദൃഷ്ടാന്തങ്ങളാണ്. അവശിഷ്ടങ്ങളുടെ പഴക്കം നിര്‍ണ്ണയിക്കാന്‍ പ്രയോഗിച്ചുപോന്ന കാര്‍ബണ്‍-14 മാര്‍ഗ്ഗം എന്ന പരീക്ഷണം പോലും അനിശ്ചിതത്വവും തെറ്റിപ്പോകാന്‍ വളരെ സാധ്യതയുള്ളതുമാണ്. ഇതിനുള്ള വ്യക്തമായ തെളിവ് എടുത്തുകാണിക്കാം. ഒരിക്കല്‍ ജീവനുള്ള ഒരു നത്തക്കയെ കാര്‍ബണ്‍ -14 മാര്‍ഗ്ഗത്തിലൂടെ പരീക്ഷിച്ചപ്പോള്‍ 3000 വര്‍ഷങ്ങള്‍ക്കുമുന്പ് മരിച്ചുകഴിഞ്ഞതാണ് എന്ന ഫലമാണ് പരീക്ഷണത്തിലൂടെ പുറത്തുവന്നത് ! മനുഷ്യാസ്ഥികളുടെ പഴക്കം ‘കൃത്യമായി’ നിര്‍ണ്ണയിക്കുന്ന പരീക്ഷണങ്ങളുടെ കഥ ഇത്തരത്തിലാണ്.
ഈ ലോകത്തില്‍ പത്തുലക്ഷത്തിലധികം വ്യത്യസ്‍തങ്ങളായ ജന്തുവര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ ജന്തുക്കളില്‍ ഏതെങ്കിലുമൊരു വര്‍ഗ്ഗം അതിന്റെ അടുത്ത ഘട്ടത്തിലുള്ള മറ്റൊരു വര്‍ഗ്ഗമായി പരിണാമം പ്രാപിക്കുന്നതിന്റെ സൂചനയായ ഒരടിത്തട്ടുജീവിയെ ശാസ്ത്രജ്ഞന്മാര്‍ ഇന്നുവരെയും കണ്ടെത്തിയിട്ടില്ല. പരിണാമവാദമെന്ന സാങ്കല്പികവാദത്തെ ഒരു ചങ്ങലയായിക്കരുതിയാല്‍ അതിലെ ഈ നഷ്ടപ്പെട്ട കണ്ണിയാണ് ആ ചങ്ങല മുറിഞ്ഞുപോകാന്‍ എന്നും ഇടവരുത്തിയിട്ടുള്ളത്. ഇങ്ങനെ ഏറ്റവും പ്രധാനപ്പെട്ട കണ്ണി തന്നെ നഷ്ടപ്പെട്ടുപോയ ഈ ചങ്ങലയില്‍ പിടിച്ചുതൂങ്ങി ധാരാളം കോളേജ്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിലയേറിയ ജീവിതം അപകടത്തിലാക്കുന്നുണ്ട്. തങ്ങള്‍ ആഴത്തിലേക്ക് മുങ്ങിപ്പോകുന്ന വസ്‍തുത അവര്‍ മനസ്സിലാക്കുന്നില്ല.
ശാസ്ത്രജ്ഞന്മാരല്ലാത്ത സാധാരണക്കാര്‍ക്കുകൂടി മനസ്സിലാക്കാവുന്ന ഒരു ലളിതമായ വസ്‍തുത എടുത്തുകാണിക്കാം. ശാരീരികജീവന്‍ നിലവില്‍ വരുവാനാവശ്യമായ അടിസ്ഥാനവസ്‍തുക്കള്‍ അമിനോ ആസിഡുകളാണ്. ഈ ആസിഡുകള്‍ മുഖേന നടത്തിയിട്ടുള്ള ഗവേഷണങ്ങള്‍ പരിണാമസിദ്ധാന്തത്തിന്റെ അസാധ്യതയെ അത്യധികം സ്‍പഷ്‍ടമായി തെളിയിച്ചിട്ടുണ്ട്. അമിനോ ആസിഡുകളുടെ ഏകദേശം 6 * 1058 തരത്തിലുള്ള വ്യത്യസ്‍ത സങ്കലനങ്ങള്‍ ഉള്ളതായി ഇപ്പോള്‍ കണക്കാക്കപ്പെട്ടിരിക്കുന്നു.. മനുഷ്യന്‍ , മൃഗങ്ങള്‍ മത്സ്യങ്ങള്‍, പക്ഷികള്‍ എന്നിവയിലും ജീവനുള്ള കോശസംയുക്തങ്ങള്‍ അസ്ഥി, ത്വക്ക്, കൊഴുപ്പ്, മാസം, തലമുടി എന്നിവയുടെ രൂപത്തിലാണ് കാണപ്പെടുന്നത്. എന്നാലും ഓരോ പ്രത്യേക ഇനം റ്റിഷ്യുവും രക്തത്തില്‍നിന്ന് അതിന് പ്രത്യേകമായുള്ള അമിനോ ആസിഡുകളെയല്ലാതെ മറ്റൊന്നിനെ ഒരിക്കലും സ്വീകരിക്കുന്നില്ലെന്ന വസ്തുത തെളിയിക്കപ്പെട്ടിട്ടുണ്ട്. ഓരോ റ്റിഷ്യുവും ബൈബിള്‍ പറയുന്നതുപോലെ അതതിന്റെ ഇനത്തെ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളു. മനുഷ്യജഡത്തിനു മനുഷ്യജഡത്തെയും ശ്വാനജഡത്തിനു ശ്വാനജഡത്തെയും മാത്രമേ ഉല്‍പാദിപ്പിക്കുവാന്‍ കഴിയു. ഈ കാരണത്താല്‍ ഇന്നു പരിണാമസിദ്ധാന്തത്തില്‍ മുന്‍വിധിയോടെ താല്‍പര്യം കാണിക്കുന്ന പണ്ഡിതന്മാര്‍ മാത്രമല്ലാതെ മറ്റാരും ആ സിദ്ധാന്തത്തെ ശരിയെന്ന് അംഗീകരിക്കുന്നില്ല.
സത്യം പറഞ്ഞാല്‍ ശാസ്ത്രം തന്നെയാണ് ഇന്നു പരിണാമവിധേയമായിക്കൊണ്ടിരിക്കുന്നത്. പഴയ ഗ്രന്ഥങ്ങള്‍ പലതും ഇന്നു തിരുത്തിയെഴുതപ്പെടുന്നു. തെളിയിക്കപ്പെട്ടതെന്നു മുന്‍തലമുറകള്‍ കരുതിയിരുന്ന പല സിദ്ധാന്തങ്ങളും ഇന്നു പുറന്തള്ളപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
സഹസ്രാബ്‍ദങ്ങള്‍ക്കുമുന്‍പ്‍ എഴുതപ്പെട്ട ബൈബിളില്‍ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിര്‍മ്മിച്ചതായി പ്രസ്‍താവിച്ചിരിക്കുന്നു. ആ സത്യത്തിന് യാതൊരു പരിണാമവും സംഭവിച്ചിട്ടില്ല. ആ സത്യം ഒരിക്കലും മാറുന്നില്ല. അത് ഒരുനാളും തിരുത്തിയെഴുതേണ്ട ആവശ്യവുമില്ല.
|